ഗൂഡല്ലൂർ: വീട്ടമ്മയെ കൊലപ്പെടുത്തി 6 പവൻ സ്വർണാഭരണം മോഷ്ടിച്ച സംഭവത്തിൽ മരുമകളും അവരുടെ സഹോദരിയും പിടിയിലായി. നെല്ലാക്കോട്ട വെള്ള കോളനിയിലെ മൈമൂനയെ(55) കഴിഞ്ഞ വെള്ളിയാഴ്ചയാണ് അടുക്കളയിൽ തലയ്ക്കു പരുക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് മകന്റെ ഭാര്യ ഒൻപതാം മൈലിൽ താമസിക്കുന്ന ഹയറുന്നീസ(35), ഇവരുടെ സഹോദരി കൊട്ടായമേട്ടിൽ താമസിക്കുന്ന ഹസീന(31) എന്നിവരാണ് പിടിയിലായത്. ഹസീനയുടെ ഭർത്താവ് നജുമുദ്ദീൻ ലഹരിമരുന്നു കടത്തിയ കേസിൽ കോയമ്പത്തൂർ സെൻട്രൽ ജയിലിലാണ്. ഇയാളെ ജാമ്യത്തിൽ ഇറക്കുന്നതിനായി പണം കണ്ടെത്താനാണ് കൊലപാതകം നടത്തിയത്.
വെള്ളിയാഴ്ച രണ്ടു പേരും മൈമൂനയുടെ വീട്ടിലെത്തി ചായ കുടിച്ച ശേഷം മൈമൂനയെ തോർത്ത് മുണ്ട് കൊണ്ട് കഴുത്തു ഞെരിച്ചു നിലത്തു വീഴ്ത്തിയ ശേഷം കുക്കറിന്റെ അടപ്പു കൊണ്ട് മുഖത്തടിച്ചു. പിന്നീട് പാചക വാതക സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ചു. കഴുത്തിൽ അണിഞ്ഞിരുന്ന ആഭരണങ്ങളും കാത് മുറിച്ച് കമ്മലും ഇവരുടെ മൊബൈൽ ഫോണും മോഷ്ടിച്ചു. പാചക വാതകം തുറന്ന് വിട്ട് വീടിന്റെ പിന്നിലൂടെയാണ് ഇരുവരും മടങ്ങിയത്. വൈകുന്നേരം ജോലിക്ക് പോയ ഭർത്താവ് മുഹമ്മദ് വീട്ടിലെത്തി ലൈറ്റ് ഇടുമ്പോൾ പൊട്ടിത്തെറിക്കുമെന്നാണ് ഇവർ പ്രതീക്ഷിച്ചിരുന്നത്.
ഷീറ്റ് മേഞ്ഞ വീടായതിനാൽ ഗ്യാസ് പുറത്തേക്ക് പടർന്നു പോയി. മോഷ്ടിച്ച ആഭരണങ്ങളും മൊബൈൽ ഫോണും ഹസീനയുടെ വീട്ടിൽ നിന്നു പിടിച്ചെടുത്തു. അന്യ സംസ്ഥാന കച്ചവടക്കാരാണ് കൊലപാതകം നടത്തിയതെന്ന് വരുത്തിത്തീർക്കുന്നതിനായി പ്രതികൾ മൃതദേഹം കിടന്ന സ്ഥലത്ത് ബീഡി കൊണ്ടു വന്നിട്ടു. മൈമുനയുടെ മരണം അന്വേഷിക്കുന്നതിനായി പൊലീസ് 4 പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിരുന്നു.