കൊല്ലം: കൊട്ടിയം തഴുത്തല പി.കെ. ജംക്‌ഷനിലെ വീട്ടിൽ അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി. അമ്മയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ നിലയിലും മകനെ മുറിയിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. നസിയത്ത് (54), മകൻ ഷാൻ (31) എന്നിവരാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തങ്ങൾ ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് നസിയത്തും ഷാനും ബന്ധുക്കളെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. തുടർന്ന് ബന്ധു വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. മകൻ അമ്മയുടെ കഴുത്തറുത്ത ശേഷം ആത്മഹത്യ ചെയ്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നസിയത്തിനെയും ഷാനിനെയും രാവിലെ അയൽവാസികൾ കണ്ടിരുന്നു. ഷാനിനെതിരെ ഭാര്യയും അവരുടെ അമ്മയും കൊട്ടിയം പോലീസിൽ പരാതി നൽകിയിരുന്നു. ഷാൻ ഉപദ്രവിച്ചതായാണ് പരാതിയിൽ വ്യക്തമാക്കിയിരുന്നത്. തുടർന്നു ഭാര്യയെ രണ്ടു ദിവസം മുൻപ് ബന്ധുക്കൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു. മൃതദേഹങ്ങൾ തുടർ നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.