രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും സിനിമയുടെ വിജയാഘോഷം ഹൃദയപൂർവ്വം ലൊക്കേഷനിൽ നടത്തി. ചിത്രം ഗംഭീര വിജയം നേടിക്കൊണ്ടിരിക്കുന്ന അവസരത്തിൽ മോഹൻലാലിൻ്റെ സാന്നിദ്ധ്യത്തിൽ സക്സസ് സെലിബ്രേഷൻ നടത്തുവാൻ ആൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറർ ആസന്റ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ തീരുമാനിക്കുകയായിരുന്നു. മോഹൻലാൽ അഭിനയിക്കുന്ന സത്യൻ അന്തിക്കാടിൻ്റെ ഹൃദയപൂർവ്വം സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു തുടരും സിനിമയുടെ വിജയാഘോഷം നടത്തിയത്.
ഹൃദയപൂർവ്വം സിനിമയുടെ കൊച്ചി ഷെഡ്യൂൾ ആരംഭിച്ചത് ട്രാവൻകൂർ ഹോട്ടലിൽ ആയിരുന്നു. ഇവിടെ പ്രസിഡൻ്റ് ഷിബിൻ, സെക്രട്ടറി ജിതിൻ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. നിർമാതാവ് എം. രഞ്ജിത്തും ചടങ്ങിൽ പങ്കെടുത്തു. “ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇങ്ങനെയൊരു ചടങ്ങ് നടത്തുന്ന കാര്യം താനറിഞ്ഞതെന്ന് രഞ്ജിത്ത് പിന്നീട് ചടങ്ങിൽ പറഞ്ഞു. തുടർന്ന് രഞ്ജിത്ത് തന്നെ സംവിധായകൻ തരുൺ മൂർത്തിയേയും തിരക്കഥകൃത്ത് കെ.ആർ. സുനിലിനേയും വിളിച്ച് വിവരം അറിയിച്ചു. ചടങ്ങിൽ സംവിധായകൻ സത്യൻ അന്തിക്കാടും പങ്കാളിയായി.
മോഹൻലാൽ, തരുൺ മൂർത്തി ചിപ്പി രഞ്ജിത്ത്, എം.രഞ്ജിത്ത്, തിരക്കഥാകൃത്ത് കെ.ആർ. സുനിൽ, ആൻ്റെണി പെരുമ്പാവൂർ, സത്യൻ അന്തിക്കാട് എന്നിവർ ഇവിടെ ഈ വിജയാഘോഷത്തിൽ തങ്ങളുടെ ഓർമ്മകൾ പങ്കുവച്ചു സംസാരിച്ചു. ചിത്രീകരണസമയത്ത് മോഹൻലാൽ അനുഭവിക്കേണ്ടി വന്ന പല കഷ്ടപ്പാടുകളേയും കുറിച്ച് നിർമ്മാതാവ് എം. രഞ്ജിത്ത് വിശദീകരിച്ചത് ഏറെ കൗതുകമായി. കഴിഞ്ഞ പത്തുവർഷക്കാലമായി രഞ്ജിത്ത് ഈ സബ്ജക്റ്റുമായി എന്നോടൊപ്പമുണ്ടായിരുന്നു. ഇക്കാലമത്രയും ക്ഷമയോടെ കാത്തിരുന്നതിൻ്റെ അനുഗ്രഹം ദൈവം അറിഞ്ഞു നൽകിയിരിക്കുകയാണ് രഞ്ജിത്തിനെയെന്നു മോഹൻലാൽ മറുപടിപ്രസംഗത്തിൽ പറഞ്ഞു.
ഒരു മാസത്തിൽ രണ്ടു വൻ വിജയങ്ങളാണ് മോഹൻലാലിനു ലഭിച്ചിരിക്കുന്നത്. എമ്പുരാനും തുടരുവും. രണ്ടു ചിത്രങ്ങൾക്കുമുള്ള കേക്കുമുറിച്ച് സന്തോഷം പങ്കിട്ടുകൊണ്ടാണ് റെഡിമെയ്ഡ് ഫംഗ്ഷൻ ചടങ്ങ് പൂർത്തിയായത്. ചടങ്ങ് കഴിഞ്ഞ് ഇറങ്ങുന്ന വേളയിൽ മോഹൻലാൽ രഞ്ജിത്തിനോടു ചോദിച്ചു. ” ചടങ്ങ് ഇനിയുമുണ്ടാകുമോ? ഉണ്ടു ചേട്ടാ…. വല്യപരിപാടി പുറകേ…. രഞ്ജിത്തിൻ്റെ മറുപടി…. വീണ്ടും ഒരു ‘വിജയാഘോഷത്തിനായി കാത്തിരിക്കാം പിആർഒ-വാഴൂർ ജോസ്.

















































