പത്തനംതിട്ട: കൂടലിൽ മദ്യലഹരിയിൽ 13 കാരൻ മകനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അച്ഛൻ കൂടൽ നെല്ല് മുരിപ്പ് സ്വദേശി രാജേഷ് കുമാർ അറസ്റ്റിൽ. മകനെ സംരക്ഷിക്കാൻ ബാധ്യതയുള്ള പിതാവ് ദേഹോപദ്രവം ഏൽപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്ന് എഫ്ഐആർ. കുട്ടിയുടെ മർമ്മ ഭാഗത്തും തുടയിലും വയറിലും ബെൽറ്റ് കൊണ്ട് അടിച്ചു. ജുവനയിൽ ജസ്റ്റിസ് ആക്ട് അടക്കം വകുപ്പുകൾ ചുമത്തി ഇന്നലെ പോലീസ് കേസെടുത്തിരുന്നു.
കൂടൽ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കുട്ടിയെ പ്രതി ക്രൂരമായി മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നാലെ ദൃശ്യങ്ങൾ സഹിതം ശിശുക്ഷേമ വകുപ്പ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേസമയം പരാതിക്കിടയാക്കിയ സംഭവം നടന്നത് എപ്പോഴാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കുട്ടിയെ രാജേഷ് കുട്ടിയെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ബന്ധുവായ വ്യക്തിയാണ് മൊബെെലിൽ പകർത്തിയത്. ബെൽറ്റ് പോലെയുള്ള വസ്തു ഉപയോഗിച്ച് കുട്ടിയെ അടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കുട്ടി വേദന കൊണ്ട് കരയുന്നതും രാജേഷ് ആക്രോശിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.