തിരുവനന്തപുരം: മലയാള സിനിമ സംഘടനയിലെ തർക്കം അതി രൂക്ഷമായി തുടരുകയാണ്. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ വിമർശനവുമായി നിർമാതാവ് സുരേഷ്‌കുമാർ രംഗത്തെത്തി. സമരം തീരുമാനിച്ചത് താൻ ഒറ്റക്കല്ലെന്നും സംഘടനകൾ കൂട്ടമായി തീരുമാനിച്ചതാണെന്നും സുരേഷ് കുമാർ പറഞ്ഞു. ആന്റണി യോഗങ്ങളിൽ വരാറില്ല. ഇതുമായി ബന്ധപ്പെട്ട മിനിട്സ് പരിശോധിക്കാമെന്നും സുരേഷ് കുമാർ പറഞ്ഞു.
അതേസമയം എമ്പുരാന്റെ ബജറ്റിനെകുറിച്ചും സുരേഷ് കുമാർ വിശദീകരണം നൽകി. ആന്റണി സിനിമ കണ്ടു തുടങ്ങുമ്പോൾ സിനിമ നിർമിച്ച ആളാണ് ഞാൻ. ഞാൻ ഒരു മണ്ടൻ അല്ല. തമാശ കളിക്കാനുള്ളതല്ല സംഘടന. എമ്പുരാന്റെ ബജറ്റിനെ കുറിച്ചു പറഞ്ഞത് ബന്ധപ്പെട്ടവർ അറിയിച്ച കാര്യമാണ്. അത് പിൻവലിക്കണമെങ്കിൽ പിൻവലിക്കാം. സമരവുമായി മുന്നോട്ട് തന്നെ പോവുമെന്നും ജി സുരേഷ് കുമാർ കൂട്ടിച്ചേർത്തു.
സിനിമാ മേഖല ജൂൺ ഒന്നു മുതൽ നിശ്ചലമാവുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് നിർമാതാവ് ജി സുരേഷ് കുമാർ നടത്തിയ വാർത്താ സമ്മേളനം വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരുന്നു. വിവിധ സിനിമാ സംഘടനകൾ ചേർന്നെടുത്ത തീരുമാനമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് കുമാറിൻറെ പ്രഖ്യാപനം. ഇപ്പോഴിതാ സുരേഷ് കുമാറിനെതിരെ വൻ വിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ അംഗവുമായ ആൻറണി പെരുമ്പാവൂർ. എമ്പുരാൻറെ ബജറ്റിനെക്കുറിച്ചും സുരേഷ് കുമാർ വിമർശന സ്വരത്തോടെ സംസാരിച്ചിരുന്നു.
‘എല്ലാം ഓകെ അല്ലേ അണ്ണാ’… ആൻറണി പെരുമ്പാവൂരിന്റെ പോസ്റ്റ് ഷെയർ ചെയ്ത് പൃഥ്വിരാജും!! എംപുരാൻ സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല- സുരേഷ് കുമാറിനെതിരെ ആൻറണി പെരുമ്പാവൂരിന്റെ പോസ്റ്റ്
ഇതിനെല്ലാം മറുപടിയുമായാണ് ആൻറണിയുടെ സുദീർഘമായ കുറിപ്പ്.
“ആശിർവാദ് സിനിമാസിന്റെ എംപുരാൻ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയിൽ പരസ്യചർച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ്? എന്റെ സിനിമകളുടെ ബജറ്റിനെപ്പറ്റിയോ കളക്ഷനെപ്പറ്റിയോ ഒരിക്കലും ഞാൻ പരസ്യമായി സംസാരിച്ചിട്ടില്ല; എന്റെ ബിസിനസുകളെക്കുറിച്ചും. ആ നിലയ്ക്ക് എന്താവേശത്തിലും വികാരത്തിലുമാണ് അദ്ദേഹം ഇങ്ങനെ പബ്‌ളിക്കായി സംസാരിച്ചത് എന്നും, ഇതൊക്കെ അദ്ദേഹം വ്യവസായത്തെ നന്നാക്കാൻ പറഞ്ഞതാണോ നെഗറ്റീവാക്കി പറഞ്ഞതാണോ എന്നുും സത്യസന്ധമായി പറഞ്ഞാൽ തിരിച്ചറിയാൻ സാധിക്കുന്നില്ല.”
“എംപുരാനെപ്പറ്റി പറയുകയാണെങ്കിൽ, വൻ മുടക്കുമതലിൽ നിർമ്മിക്കപ്പെട്ട കെ ജി എഫ് പോലൊരു സിനിമ ദേശഭാഷാതിരുകൾക്കപ്പുറം മഹാവിജയം നേടിയതിയതോടെ കന്നഡ ഭാഷാസിനിമയ്ക്കു തന്നെ അഖിലേന്ത്യാതലത്തിൽ കൈവന്ന പ്രാമാണ്യത്തെപ്പറ്റി നമുക്കെല്ലാമറിയാം. അത്തരത്തിലൊരു വിജയം ഇന്നേവരെ ഒരു മലയാള ചിത്രത്തിനും സാധ്യമായിട്ടില്ല. അത്തരത്തിലൊരു ബഹുഭാഷാ വിജയം സ്വപ്‌നം കണ്ടുകൊണ്ടാണ് ആശിർവാദിന്റെ പരിശ്രമം എന്നതിൽ അഭിമാനിക്കുന്നയാളാണ് ഞാൻ. അതു ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടുവർഷമായി അത്രമേൽ അർപണബോധത്തോടെ പ്രവർത്തിക്കുകയാണ് അതിന്റെ സംവിധായകനടക്കമുള്ള പിന്നണിപ്രവർത്തകർ. ലാൽസാറിനെപ്പോലൊരു മഹാനടനും ഇക്കാലമത്രയും അതുമായി സഹകരിച്ചുപോരുന്നുണ്ട്.ലൈക പോലൊരു വൻ നിർമ്മാണസ്ഥാപനവുമായി സഹകരിച്ചാണ് ഞങ്ങളീ സ്വപ്‌നം മുന്നോട്ടു കൊണ്ടുപോകുന്നത്”, ആൻറണി പെരുമ്പാവൂർ കുറിച്ചിരുന്നു. അതേ സമയം സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. നടൻ പ്രഥ്വിരാജ് സുകുമാരൻ ആന്റണിയുടെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. എല്ലാം ഓക്കെയല്ലേ അണ്ണാ എന്നായിരുന്നു പ്രഥ്വിരാജ് ചോദിച്ചത്.