കൊച്ചി: സംസ്ഥാനമാകെ നടന്ന ‘പകുതി വില’ തട്ടിപ്പിൽ കൂടുതൽ തെളിവുകൾ പുറത്ത്. തട്ടിപ്പിന്റെ ഭാഗമായി പല വിധത്തിലാണ് പിരിവുകൾ നടന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സീഡ് സൊസൈറ്റികളിൽ അംഗത്വ ഫീസായി 320 രൂപ വീതമാണ് ഒരാളിൽ നിന്ന് വാങ്ങിയിരുന്നത്. സ്കൂട്ടർ പദ്ധതിയുടെ വ്യവസ്ഥകൾ സാക്ഷ്യപ്പെടുത്താൻ വക്കീൽ ഫീസായി 500 രൂപും ഒരാളിൽ നിന്ന് ഈടാക്കി. പിരിച്ചെടുത്ത തുകയിൽ 100 രൂപ വീതം ഫീൽഡ് പ്രൊമോട്ടർമാർക്ക് നൽകും. കരാർ തയ്യാറാക്കിയതെല്ലാം അഭിഭാഷകനെ ഏർപ്പാടാക്കിയതും അനന്തുവിൻറെ സ്ഥാപനമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
നിലവിൽ ഇതിന്റെയെല്ലാം പ്രാഥമിക വിവര ശേഖരണം നടത്തുകയാണ് ഇഡി. മാത്രമല്ല തട്ടിപ്പിലൂടെ പ്രതി അനന്തു കൃഷ്ണൻ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്. കേസായതോടെ വിദേശത്തേക്ക് കടക്കാൻ അനന്തു കൃഷ്ണൻ ശ്രമിച്ചെന്ന വിവരവും പോലീസിന് കിട്ടി. അനന്തു കൃഷ്ണനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും.
അനന്തു തട്ടിച്ചെടുത്ത പണം വിദേശത്തേക്കു കടത്തി? സഹോദരിയുടേയും സഹോദരി ഭർത്താവിന്റെയും പേരിൽ ഭൂമി വാങ്ങി, 19 ബാങ്ക് അക്കൗണ്ടുവഴി നടത്തിയത് 450 കോടി രൂപയുടെ ഇടപാടുകൾ, വിദേശത്തേക്കു കടക്കാനും ശ്രമം… കാറും ഓഫിസ് രേഖകളും പോലീസ് പിടിച്ചെടുത്തു
അതേസമയം, തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. ഇടുക്കിയിൽ മാത്രം ആയിരത്തോളം പരാതികൾ ലഭിച്ചിട്ടുണ്ട്, 21 കേസുകൾ രജിസ്റ്റർ ചെയ്തു. 103 പേർ ഒപ്പിട്ട പരാതിയടക്കം നിരവധി പരാതികൾ വയനാട് മാനന്തവാടിയിൽ ലഭിച്ചു. പാറത്തോട്ടം കർഷക വികസന സമിതിയെയും അനന്തു കൃഷ്ണനെയും പ്രതി ചേർത്തുള്ളതാണ് പരാതികൾ. കോട്ടയം ജില്ലയിലും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. വിവിധ സ്റ്റേഷനുകളിൽ പരാതികളുടെ എണ്ണം കൂടുകയാണ്. ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മേഖലകളിലുള്ളവരാണ് കൂടുതൽ തട്ടിപ്പിന് ഇരയായത്. ഇതുവരെ ജില്ലയിൽ അഞ്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതോടൊപ്പം അനന്തു കൃഷ്ണന്റെ മൂന്ന് ആഢംബര കാറുകൾ മൂവാറ്റപുഴ പോലീസ് പിടിച്ചെടുത്തു. ഓഫീസിലെ ഇടപാട് രേഖകളും ശേഖരിച്ചിട്ടുണ്ട്. ഇതിനിടെ, മുഖ്യപ്രതി അനന്തു കൃഷ്ണന്റെ പേരിൽ 19 ബാങ്ക് അക്കൗണ്ടുകൾ ഉള്ളതായി പോലീസ് കണ്ടെത്തി. ഈ അക്കൗണ്ടുകൾ വഴി 450 കോടി രൂപയുടെ ഇടപാട് നടന്നെന്നാണ് പ്രാഥമിക വിലയിരുത്തൽ. രണ്ടു കോടി രൂപ പ്രതി ഭൂമി വാങ്ങാൻ ഉപയോഗിച്ചു. സഹോദരിയുടെ പേരിലും സഹോദരിയുടെ ഭർത്താവിൻ്റെ പേരിലും ഭൂമി വാങ്ങിയെന്നും പോലീസ് കണ്ടെത്തി. അതേസമയം ചോദ്യം ചെയ്യലിനോട് അനന്തു സഹകരിക്കുന്നില്ല.