പാലക്കാട്: പാലക്കാട് ജില്ലയിലെ നെന്മാറയിലെ ഇരട്ടക്കൊലപാതകത്തിനു പിന്നിൽ വർഷങ്ങൾ നീണ്ടുനിന്ന പക. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ അയൽവാസിയുടെ കൊടുംക്രൂരതയ്ക്ക് ഇരയായത് സുധാകരൻ (58), മാതാവ് ലക്ഷ്മി (76) എന്നിവരാണ്. അയൽവാസിയായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയവെ പരോളിലിറങ്ങിയ പ്രതി തിങ്കളാഴ്ച രാവിലെ സുധാകരൻറെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇരുവരുടേയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
2019 ലാണ് ചെന്താമര സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയത്. ചെന്താമരയും ഭാര്യയും വർഷങ്ങളായി അകന്നുകഴിയുകയാണ്. തൻ്റെ ഭാര്യ തന്നിൽ നിന്നുമകലാൻ കാരണം സജിതയാണെന്ന സംശയത്തിൻ്റെ പേരിലാണ് ചെന്താമര അന്ന് സജിതയെ കൊലപ്പെടുത്തിയത്. സജിതയെ വീട്ടിൽ ആരുമില്ലാതിരുന്ന നേരത്ത് പിന്നിൽ നിന്നും കത്തികൊണ്ട് കുത്തിയാണ് കൊലപ്പെടുത്തിയത്.
ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയൽവാസിയായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി; പ്രതി ജയിലിൽ പോയത് സുധാകരന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ, കൊലയ്ക്കു പിന്നിൽ വ്യക്തി വൈരാഗ്യം
അതിന് ശേഷം കാട്ടിൽ ഒളിച്ച ഇയാളെ പോലീസ് ഏറെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ഇയാൾക്ക് പരോൾ അനുവദിച്ചത്. രണ്ട് മാസമായി ഇയാൾ നാട്ടിലുണ്ടായിരുന്നു. ഇയാൾക്ക് പരോൾ കിട്ടി നാട്ടിലെത്തിയതിനെ തുടർന്ന് നാട്ടുകാർ ഭയാശങ്കയിലായിരുന്നു. വീണ്ടും ആരെയെങ്കിലും കൊലപ്പെടുത്തുമെന്ന സംശയം നാട്ടുകാർക്ക് ഉണ്ടായിരുന്നു. ഇക്കാര്യം വാർഡ് മെമ്പർ മുഖാന്തിരം പോലീസിലും അറിയിച്ചിരുന്നു.
ഇതിനിടെയാണ് ആദ്യം കൊലപ്പെടുത്തിയ സ്ത്രീയുടെ വീട്ടിൽ കയറി വീണ്ടും രണ്ടുപേരെ കൂടി ചെന്താമര കൊലപ്പെടുത്തിയത്. 2019 ൽ കൊലപാതകത്തിന് മുൻപ് തന്നെ ഇയാൾ സജിതയടക്കം കുടുംബത്തിലെ മൂന്നു പേരെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.