വാഷിങ്ടൺ: 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എഫ്ബിഐ നേരത്തെ സംശയിച്ചിരുന്ന സൗദി പൗരൻ ഒമർ അൽ-ബയൂമിയും, പിന്നീട് അൽഖായിദ നേതാവായ അൻവർ അൽ-അവ്ലാക്കിയും തമ്മിലുള്ള അടുത്ത ബന്ധം സൂചിപ്പിക്കുന്നതായി പറയപ്പെടുന്ന പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഇതുവരെ പൊതുജനങ്ങൾക്ക് ലഭ്യമല്ലാതിരുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
ബിബിസി പനോരമ, റേഡിയ 4 എന്നിവയ്ക്ക് ലഭിച്ച ദൃശ്യങ്ങൾ 9/11 ആക്രമണത്തിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ച തെളിവുകളുടെ ഭാഗമായിരുന്നു. എന്നാൽ ഇവ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. 9/11 ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ സൗദി അറേബ്യ ആക്രമണത്തിൽ പങ്കാളിയായിരുന്നുവെന്ന് ആരോപിച്ച് നൽകിയ ഏകദേശം ഒരു ട്രില്യൺ ഡോളറിന്റെ കേസുമായി ബന്ധപ്പെട്ടാണ് ഈ തെളിവുകൾ വീണ്ടും ശ്രദ്ധ നേടുന്നത്.
1997-ലോ 1998-ന്റെ തുടക്കത്തിലോ സാൻ ഡിയാഗോയ്ക്ക് സമീപം ചിത്രീകരിച്ചതായി കരുതുന്ന ഒരു വീഡിയോയിൽ ബയൂമിയും അവ്ലാക്കിയും ഒരുമിച്ച് പെയിന്റ്ബോൾ പരിശീലനത്തിൽ പങ്കെടുക്കുന്നതായി കാണാം. സൗദി അറേബ്യൻ ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനും സംഘത്തിലുണ്ടായിരുന്നുവെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
പങ്കെടുത്ത ചിലർ സൈനിക രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് പരിശീലനത്തിൽ ഏർപ്പെട്ടിരുന്നത്. നഗരത്തിലെ ഏറ്റുമുട്ടലുകളെ അനുകരിക്കുന്ന രീതിയിലുള്ള പരിശീലനവും ലക്ഷ്യത്തിലേക്ക് വെടിവയ്ക്കുന്നതിന്റെ മാതൃകയിലുള്ള പെയിന്റ്ബോൾ അഭ്യാസങ്ങളും ദൃശ്യങ്ങളിൽ കാണാം. ചിലർ “അല്ലാഹു അക്ബർ” എന്ന് വിളിക്കുന്നതും കേൾക്കാം.
പിന്നീട് എഫ്ബിഐ ഉദ്യോഗസ്ഥർക്ക് നൽകിയ വിവരങ്ങളിൽ, ഇത്തരം ചില പെയിന്റ്ബോൾ സെഷനുകൾ ജിഹാദിനുള്ള പരിശീലനത്തിനായി ഉപയോഗിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതായും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ആ സമയത്തുതന്നെ അവ്ലാക്കിക്ക് അൽഖായിദ പ്രവർത്തകരുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 2011-ൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് അവ്ലാക്കി കൊല്ലപ്പെട്ടത്.
1998 ജനുവരിയിൽ ചിത്രീകരിച്ചതായി കരുതുന്ന മറ്റൊരു വീഡിയോയിൽ ബയൂമി അവ്ലാക്കിയെ ആലിംഗനം ചെയ്യുന്നതായും കാണാം. ഇത് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന ബയൂമിയുടെ മുൻ വാദത്തെ ചോദ്യം ചെയ്യുന്നതാണ്. 2021-ൽ 9/11 കുടുംബങ്ങൾ നൽകിയ കേസുമായി ബന്ധപ്പെട്ട മൊഴിയെടുപ്പിൽ ബയൂമി അവ്ലാക്കിയെ കണ്ടിട്ടില്ലെന്ന് നിഷേധിച്ചിരുന്നു. എന്നാൽ പുതിയതായി പുറത്തുവന്ന വീഡിയോ ആ വാദത്തിന് വിരുദ്ധമായ തെളിവായി മാറിയേക്കാമെന്നാണ് റിപ്പോർട്ട്.
1994-ലാണ് ബയൂമി സാൻ ഡിയാഗോയിലെത്തിയത്. ഇംഗ്ലീഷ് ഭാഷ പഠിക്കാനാണ് എത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ പഠനം കാര്യമായി തുടരാതിരുന്ന അദ്ദേഹം മതപരമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ സജീവമായിരുന്നുവെന്ന സൂചനകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു.
9/11 ആക്രമണത്തിന് പിന്നാലെ എഫ്ബിഐയുടെ ആദ്യകാല സംശയപ്പട്ടികയിലും ബയൂമി ഇടംപിടിച്ചിരുന്നു. ആക്രമണത്തിൽ പങ്കെടുത്ത ഹൈജാക്കർമാരായ നവാഫ് അൽ-ഹസ്മിയും ഖാലിദ് അൽ-മിഹ്ദാറും താമസിച്ചിരുന്ന അപ്പാർട്ട്മെന്റിന്റെ വാടകക്കരാറിൽ ബയൂമിയുടെ പേര് കണ്ടെത്തിയതോടെയാണ് അദ്ദേഹത്തെക്കുറിച്ച് അന്വേഷണം ശക്തമായത്. ഈ രണ്ട് ഹൈജാക്കർമാരും പിന്നീട് പെന്റഗണിലേക്ക് വിമാനം ഇടിച്ചുകയറ്റിയ ആക്രമണത്തിൽ പങ്കെടുത്തവരായിരുന്നു.
2001 സെപ്റ്റംബർ 21-ന് ബ്രിട്ടീഷ് പോലീസ് ബയൂമിയെ ബർമിംഗ്ഹാമിൽ അറസ്റ്റ് ചെയ്തു. അദ്ദേഹത്തിൽ നിന്ന് ആയിരക്കണക്കിന് രേഖകളും ചിത്രങ്ങളും ഏകദേശം 80 വീഡിയോ ടേപ്പുകളും പിടിച്ചെടുത്തു. ഇവയിൽ കൈയെഴുത്തിൽ തയ്യാറാക്കിയ ഒരു രേഖയും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. വിമാനത്തിന്റെ ചിത്രത്തോടൊപ്പം ഉയരം, ദൂരം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഗണിത കണക്കുകളും രേഖയിൽ ഉൾപ്പെട്ടിരുന്നു.
ആക്രമണം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ എഫ്ബിഐ ഈ രേഖയുടെ പകർപ്പ് സ്വന്തമാക്കിയിരുന്നു. എന്നാൽ ബയൂമിയെ ചോദ്യം ചെയ്ത ബ്രിട്ടീഷ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതിനെക്കുറിച്ച് വിവരം നൽകിയിരുന്നില്ലെന്നാണ് ബിബിസി കണ്ടെത്തിയത്. അതേസമയം, രേഖ അവർ കസ്റ്റഡിയിലെടുത്തിരുന്ന പോലീസ് സ്റ്റേഷനിൽ നിന്ന് ഏതാനും മീറ്റർ മാത്രം അകലെയായിരുന്നു.
പിന്നീട് ഒരു ഫെഡറൽ ജഡ്ജി ഈ രേഖയെക്കുറിച്ച് പരാമർശിക്കുമ്പോൾ, അത് “ബയൂമിക്ക് 9/11 ആക്രമണത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നതുമായി ബന്ധിപ്പിക്കുന്ന” രേഖയാണെന്ന് നിരീക്ഷിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
സാൻ ഡിയാഗോയിലെ എഫ്ബിഐ ഉദ്യോഗസ്ഥർ ബയൂമിയെക്കുറിച്ചുള്ള കൂടുതൽ തെളിവുകൾ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യമായ വിവരങ്ങളുടെ വലിയൊരു ഭാഗം ലഭിച്ചില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ബയൂമിയുമായി ബന്ധമുള്ള ചില സൗദി സർക്കാർ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള എഫ്ബിഐയുടെ ശ്രമങ്ങൾക്കും തടസ്സം നേരിട്ടതായി റിപ്പോർട്ടിൽ പറയുന്നു.
2001 സെപ്റ്റംബർ 28-ന് ബയൂമിയെ വിട്ടയച്ചിരുന്നു. അദ്ദേഹത്തെ അമേരിക്കയിലേക്ക് കൈമാറാൻ ആവശ്യമായ തെളിവുകൾ മതിയായതല്ലെന്നാണ് അന്നത്തെ അമേരിക്കൻ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
അതേസമയം, 9/11 ആക്രമണത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ആക്രമണത്തെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നില്ലെന്നും ബയൂമിയും സൗദി സർക്കാരും നേരത്തെ തന്നെ നിഷേധിച്ചിട്ടുണ്ട്. ബിബിസി പ്രതികരണത്തിനായി ഇരുവരെയും സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ല. എഫ്ബിഐയും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. അതേസമയം പുതിയ ദൃശ്യങ്ങളും മുൻ അന്വേഷണ രേഖകളും പുറത്തുവരുന്നത് 9/11 ആക്രമണത്തിന് പിന്നിലെ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചുള്ള പഴയ ചോദ്യങ്ങൾ വീണ്ടും സജീവമാക്കുകയാണ്.






