ബംഗളൂരു: സ്വത്ത് തർക്കത്തിൽ അനുകൂല വിധി നേടാന്‍ കോടതിമുറിയിൽ ദുർമന്ത്രവാദം ചെയ്ത് 65കാരി. സംഭവത്തിൽ ചിക്കബല്ലപുരയിലെ സി.വി. മഞ്ജുളയെ(65) പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് അറസ്റ്റുണ്ടായത്.
സിവിൽ തർക്ക കേസിൽ വാദം കേൾക്കാൻ സംഭവം ദിവസം മഞ്ജുള കോടതിയിൽ നേരത്തെ എത്തിയിരുന്നു. കോടതി നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് ജഡ്ജിയുടെ കസേരയിൽ ദുർമന്ത്രവാദം സൂചിപ്പിക്കുന്ന ചില പൊടികൾ അവർ വിതറി. അനുകൂലമായ വിധി ലഭിക്കുമെന്ന പ്രതീക്ഷയോടെയാകാം സ്ത്രീ അങ്ങനെ ചെയ്തതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭ്യമാവുന്ന വിവരമെന്ന് പൊലീസ് പറഞ്ഞു.
കോടതി ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പരാതിയെത്തുടർന്ന് 2017ലെ കർണാടക ദുർമന്ത്രവാദം തടയൽ നിയമപ്രകാരം അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ സ്ത്രീയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.


















































