ന്യൂഡൽഹി: അയൽവാസിയും അകന്ന ബന്ധുവുമായ ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നാൽപതുകാരൻ അറസ്റ്റിൽ. കുട്ടിയുടെ കുടുംബത്തിന്റെ ഫ്ലാറ്റിനു സമീപം കഴിഞ്ഞ ഏഴു മാസമായി താമസിച്ചുവരികയായിരുന്ന പ്രതിയെയാണ് സ്വരൂപ് നഗർ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ഉറങ്ങിക്കിടക്കുമ്പോൾ പ്രതി രഹസ്യമായി തന്റെ മുറിയിലേക്ക് എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ക്രൂരതയ്ക്കുശേഷം പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഏഴ് മാസം മുൻപാണ് പ്രതി ജോലി ആവശ്യത്തിനായി സ്വന്തം ഗ്രാമത്തിൽനിന്ന് ഡൽഹിയിൽ എത്തിയത്.
തുടർന്ന് പെൺകുട്ടിയുടെ കുടുംബമാണ് ഇയാൾക്ക് സ്വന്തം ഫ്ലാറ്റിനു തൊട്ടടുത്തു മുറി എടുത്തു നൽകിയതും ബിസിനസിൽ പങ്കാളിയാക്കിയതും. കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇയാൾക്ക് ഇവരുടെ വീട്ടിൽ എപ്പോൾ വേണമെങ്കിലും വരാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പെൺകുട്ടിയുടെ വീട്ടിൽ എത്തിയ പ്രതി, കുട്ടി ഉറങ്ങിക്കിടക്കുന്നതു കണ്ട് വീട്ടുകാരറിയാതെ എടുത്തു സ്വന്തം മുറിയിലേക്കു കൊണ്ടുപോകുകയായിരുന്നു.
ഈ സമയത്ത് പെൺകുട്ടിയുടെ അനിയത്തി മുറിയിലേക്കു വരികയും കണ്ട കാര്യങ്ങൾ അമ്മയോടു പറയുകയുമായിരുന്നു. തുടർന്നാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സ്വരൂപ് നഗർ പൊലീസ് തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നിവയ്ക്കൊപ്പം പോക്സോ നിയമപ്രകാരവും കേസ് റജിസ്റ്റർ ചെയ്തു. കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയശേഷം കൗൺസിലിങ് നൽകി.






