അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിൽ 180-ലധികം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അശ്ലീല വീഡിയോകൾ ചിത്രീകരിക്കുകയും ചെയ്തെന്ന പരാതിയിൽ മുഹമ്മദ് അയാസ് എന്ന തൻവീറിനെ പോലീസ് അറസ്റ്റ് ചെയ്തു. അമരാവതിയിലെ പരത്‌വാഡ സ്വദേശിയായ 19കാരനെതിരെ ബിജെപി എംപി അനിൽ ബോണ്ടെ നൽകിയ പരാതിയെത്തുടർന്നാണ് നടപടി സ്വീകരിച്ചത്. 350-ലധികം അശ്ലീല വീഡിയോകൾ ഇയാൾ ചിത്രീകരിച്ചിട്ടുണ്ടെന്നും ഇവ ഉപയോഗിച്ച് പെൺകുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്ത് വേശ്യാവൃത്തിക്ക് നിർബന്ധിച്ചിരുന്നതായുമാണ് വിവരം. അമരാവതി റൂറൽ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വാട്ട്‌സ്ആപ്പ്, സ്നാപ്ചാറ്റ് ഗ്രൂപ്പുകൾ വഴിയാണ് ഇയാൾ പെൺകുട്ടികളെ ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പെൺകുട്ടികളെ പ്രണയക്കെണിയിൽപ്പെടുത്തി വിശ്വാസം നേടിയ ശേഷം മുംബൈ, പുണെ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയിരുന്നത്. അവരുടെ സമ്മതമില്ലാതെ വീഡിയോകൾ ചിത്രീകരിക്കുകയും പിന്നീട് ഇവ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടികളെ വരുതിയിലാക്കുകയുമായിരുന്നു ഇയാളുടെ രീതിയെന്നാണ് പരാതിയിൽ പറയുന്നത്.
നിലവിൽ എട്ട് ഇരകളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അന്വേഷണം പുരോഗമിക്കുന്നതോടെ ഈ എണ്ണം ഗണ്യമായി വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. കേസിൽ സൈബർ സെല്ലിന്റെ സഹായത്തോടെ വിപുലമായ അന്വേഷണമാണ് നടക്കുന്നത്. മുഹമ്മദ് അയാസിന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിരവധി അശ്ലീല വീഡിയോകൾ കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് സംഘം ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാൻ ശ്രമിച്ചുവരികയാണ്. ഈ വീഡിയോകൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഉജേർ ഖാൻ ഇഖ്ബാൽ ഖാൻ എന്ന രണ്ടാമത്തെ പ്രതിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നൂറോളം വീഡിയോകൾ ഇയാൾ പ്രചരിപ്പിച്ചതായാണ് വിവരം. ഒരു വലിയ ക്രിമിനൽ സംഘം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടോ എന്നും പ്രതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.














































