ന്യൂഡൽഹി: പരീക്ഷാ പേപ്പർ ചോർച്ച വിവാദവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന് നേരെ വെടിവെപ്പ് നടന്നിട്ടില്ലെന്ന വാദവുമായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്. അത്തരമൊരു പ്രവർത്തി നടന്നിട്ടില്ലാത്ത സാഹചര്യത്തിൽ ആരാണ് അതിന് ഉത്തരവിട്ടത് എന്ന ചോദ്യത്തിന് എന്താണ് പ്രസക്തിയെന്നും അദ്ദേഹം സഭയിൽ ചോദിച്ചു.
‘വിദ്യാർഥികൾക്കുനേരെ വെടിവെപ്പ് നടന്നിട്ടില്ല, പോലീസി ടിയർ ഗ്യാസാണ് പ്രയോഗിച്ചത്. വെടിവെപ്പ് നടന്നിട്ടില്ല എന്നിരിക്കെ ആരാണ് വെടിവെക്കാൻ ഉത്തരവ് നൽകിയത് എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. ഒരു പ്രതിഷേധം നടക്കുമ്പോൾ അവിടെ വെടിവെപ്പിനുള്ള ഉത്തരവിടാനുള്ള അധികാരം മജിസ്‌ട്രേറ്റിനാണുള്ളത്, അല്ലാതെ മന്ത്രിക്കല്ല.’ ജിതേന്ദ്ര സിങ് പറഞ്ഞു.
അതുപോലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്ററി നിയമങ്ങൾ സംഘിച്ചെന്നും അദ്ദേഹം പറഞ്ഞു. കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ വിദ്യാർഥികൾക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടത് ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്നായിരുന്നു രാഹുൽ സഭയിൽ ആരോപിച്ചത്. ഇതിനെതിരെ തെളിവ് ചോദിച്ച് ബിജെപി എംപിമാർ സഭയിൽ ബഹളം വെച്ചിരുന്നു.
അതേസമയം സിജെപി ജൂലൈ 20-ന് പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്. പോലീസും വിദ്യാർഥികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഇരു വിഭാഗങ്ങളിലുള്ളവർക്കും പരുക്കേറ്റിരുന്നു. ഇതിനിടെ പ്രതിഷേധക്കാർക്ക് നേരെ പോലീസ് പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചുവെന്നത് ശരിയാണെന്ന് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലെ ഡയറി എൻട്രിയിൽ നിന്ന് വ്യക്തമായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി വലിയ രീതിയിലുള്ള പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ഉയർത്തിയത്.
ഇതിനിടെ പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യക്കടലാസ് ചോർച്ചയും തടയാൻ ശിക്ഷ കർശനമാക്കുന്ന ബിൽ ലോക്‌സഭയിൽ പാസായി. ജിതേന്ദ്ര സിങ്ങാണ് ബിൽ അവതരിപ്പിച്ചത്. എന്നാൽ പ്രതിപക്ഷം മുന്നോട്ടുവെച്ച നിർദേശങ്ങളൊന്നും ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.


















































