നാഗ്പൂർ: ഡാൻസ് ക്ലാസിൽ പങ്കെടുക്കാൻ പോകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 38കാരിയായ യാമിനി കൃഷ്ണ ലാൽ യാദവ് ആണ് ഭർത്താവിന്റെ മർദനമേറ്റ് മരിച്ചത്. സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. 41കാരനായ ഭർത്താവ് കൃഷ്ണ ലാൽ യാദവിനെയാണ് കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. ദമ്പതികൾക്ക് രണ്ട് ചെറിയ കുട്ടികളുണ്ട്.
പോലീസ് പറയുന്നതനുസരിച്ച്, ജോലികഴിഞ്ഞ് വീട്ടിലെത്തിയ കൃഷ്ണ ലാൽ തനിക്കും കുട്ടികൾക്കും ഭക്ഷണം തയ്യാറാക്കാൻ യാമിനിയോട് ആവശ്യപ്പെട്ടു. എന്നാൽ, വീടിനുള്ളിലെ ഡാൻസ് ക്ലാസിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയായിരുന്ന യാമിനി ഭക്ഷണം പാകം ചെയ്യാൻ വിസമ്മതിച്ചു. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കം പിന്നീട് അക്രമത്തിലേക്ക് മാറുകയായിരുന്നു.
സംഭവസമയത്ത് കൃഷ്ണ ലാൽ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസിന്റെ ആരോപണം. രണ്ട് കുട്ടികളുടെ മുന്നിൽവെച്ച് യാമിനിയുടെ കഴുത്തിലും വയറിലും ഇയാൾ ആക്രമിച്ചതായും പൊലീസ് പറഞ്ഞു. മർദനത്തിന് പിന്നാലെ കഴുത്തിലും വയറിലും കടുത്ത വേദന അനുഭവപ്പെട്ട യാമിനി ഭർത്താവിനോട് വേദനയ്ക്കുള്ള മരുന്ന് വാങ്ങിവരാൻ ആവശ്യപ്പെട്ടു. കൃഷ്ണ ലാൽ മെഡിക്കൽ സ്റ്റോറിലെത്തിയെങ്കിലും കട അടഞ്ഞുകിടന്നതിനാൽ മരുന്നില്ലാതെ വീട്ടിലേക്ക് മടങ്ങി.
ഇതിനിടെ യാമിനിയുടെ ആരോഗ്യനില വഷളായി. ഗുരുതരമായ ആന്തരിക പരുക്കുകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. ആദ്യഘട്ടത്തിൽ പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഗുരുതരമായ പരുക്കുകൾ കണ്ടെത്തുകയായിരുന്നു. കഴുത്തിലെ അസ്ഥിക്ക് പൊട്ടലും കുടലിന് ഗുരുതരമായ ക്ഷതവും റിപ്പോർട്ടിൽ കണ്ടെത്തി.
യാമിനിയെ കഴുത്തുഞെരിച്ച് ആക്രമിച്ചതിന്റെയും വയറിന് ഗുരുതരമായി പരിക്കേറ്റതിന്റെയും സൂചനകൾ പോസ്റ്റ്മോർട്ടത്തിൽ ലഭിച്ചതോടെയാണ് സംഭവത്തിൽ വഴിത്തിരിവുണ്ടായത്. തുടർന്ന് പോലീസ് കൃഷ്ണ ലാലിനെ വിശദമായി ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302-ാം വകുപ്പ് പ്രകാരമാണ് കൊലക്കുറ്റം ചുമത്തിയതെന്ന് യാമിനിയുടെ സഹോദരൻ പറഞ്ഞു.
കുടുംബത്തിൽ നേരത്തെയും ഇരുവരും തമ്മിൽ വഴക്കുകൾ ഉണ്ടായിരുന്നുവെന്നും യാമിനി പലപ്പോഴും ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും സഹോദരൻ പ്രതികരിച്ചു. കുടുംബകാര്യമായതിനാൽ ഇടപെടേണ്ടെന്നും താൻ ഇടപെട്ടാൽ പിന്നീട് കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്നും യാമിനി പറഞ്ഞിരുന്നതായി അദ്ദേഹം വ്യക്തമാക്കി.






