കൊച്ചി: മൈക്രോ ഫിനാൻസിന്റെ പേരിൽ തന്നെ ഭീഷണിപ്പെടുത്താൻ ആരും മുതിരേണ്ടന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈഴവസമുദായത്തിലെ സാധാരണക്കാർക്കിടയിലേക്ക് മൈക്രോ ഫിനാൻസിലൂടെ ആയിരക്കണക്കിന് കോടി രൂപയാണ് വിതരണം ചെയ്തു. ഇപ്പോഴും മൈക്രോ ഫിനാൻസ് പദ്ധതി ഒരു കുഴപ്പവുമില്ലാതെ നടക്കുന്നുണ്ട്. പത്മ പുരസ്കാരം സ്വീകരിക്കുന്ന വേളയിൽ അതിന്റെ ശോഭ കെടുത്താൻ യാഥാർഥ്യം മനസിലാക്കാതെ, വിഷയം പഠിക്കാതെ ചില ചാനലുകളിൽ ഏകപക്ഷീയമായി ചർച്ചകൾ നടത്തിയിട്ടും കേസുകൊടുത്തിട്ടും ഒന്നും നടന്നില്ല. ഇതിന് പിന്നിൽ കളിച്ചവരെ ഈ സമൂഹത്തിന് അറിയാം. ഭീഷണികൾക്ക് മുന്നിൽ താൻ പതറില്ല.
വെല്ലുവിളികൾ ഊർജമാക്കി ഇരട്ടി ശക്തിയോടെ പ്രവർത്തിക്കുകയാണ് തന്റെ രീതി. അവർക്കുള്ള മറുപടിയാണ് തന്നെ അനുമോദിക്കാൻ ഇവിടെ എത്തിയ ജനക്കൂട്ടമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം എറണാകുളം ടൗൺഹാളിൽ യോഗത്തിന്റെ ജില്ലയിലെ ഒമ്പത് യൂണിയനുകൾ സംയുക്തമായി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതുപോലെ തന്നെ അധിക്ഷേപിക്കുന്നവർക്ക് എസ്എൻഡിപി യോഗത്തിൽ ഒരു സ്വാധീനവുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒരു യൂണിയനോ ശാഖയോ പോലും അവരുടെ പക്കലില്ല. ഈഴവന്റെ വളർച്ച തടയുന്നത് ഇത്തരം കുലംകുത്തികളാണ്. സാമൂഹ്യനീതിക്കും ജനസംഖ്യാനുപാതികമായ രാഷ്ട്രീയ, വിദ്യാഭ്യാസ, സാമ്പത്തിക അവകാശങ്ങൾക്കും വേണ്ടിയാണ് താൻ സംസാരിച്ചത്. അർഹമായത് കിട്ടാതെ പോകുമ്പോൾ ചോദിക്കുന്നതാണോ പാതകം. ജാതിയുടെ പേരിൽ നീതി നഷ്ടപ്പെടുമ്പോൾ ജാതി പറയാൻ നിർബന്ധിതരാകും. ജാതി ഇല്ലാതാക്കാനും സാമൂഹ്യനീതിക്കും വേണ്ടിയാണ് ജാതി പറയുന്നത്. യോഗം നേതാക്കളെ ആക്ഷേപിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
















































