ആലപ്പുഴ: റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ അറസ്റ്റിൽ യുഡിഎഫ് സർക്കാരിനെ അഭിനന്ദിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അധമ മാധ്യമ പ്രവർത്തനം നടത്തുന്നവർക്കുള്ള താക്കീതാണ് ആന്റോയുടെ അറസ്റ്റെന്ന് എസ്എൻഡിപി മുഖമാസികയായ യോഗനാദത്തിലൂടെ വെള്ളാപ്പള്ളി വിമർശിച്ചു. എന്നും തട്ടിപ്പുകാരും പലിശ രാജാക്കന്മാരും ക്രിമിനലുകളും മാധ്യമങ്ങൾ തുടങ്ങി മാന്യന്മാരാകാൻ ശ്രമിച്ചതിന്റെ പരിണിതഫലമാണ് കേരളം കാണുന്നതെന്നും വെള്ളാപ്പള്ളി കുറിച്ചു.
‘മാധ്യമ മുതലാളിമാരായാൽ അതിന്റെ തണലിൽ പലതും ചെയ്യാമെന്നും ആരെയും ഭയക്കേണ്ടെന്നുമാണ് ഇവർ കരുതുന്നത്. വയനാട് മുട്ടിൽ മരംമുറി കേസിൽ ജയിലിൽ കിടന്നവരാണ് ആന്റോ അഗസ്റ്റിനും സഹോദരങ്ങളും. തട്ടിപ്പുകൾ വേറെ. അതിനിടെയാണ് ലോക ഫുട്‌ബോൾ ഇതിഹാസ താരം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയത്. അറിഞ്ഞോ അറിയാതെയോ കഴിഞ്ഞ ഇടത് സർക്കാരും ഇതിന് കൂട്ടുനിന്നു. കോടികൾ മുടക്കി ആന്റോയും കൂട്ടരും കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം നവീകരിക്കുക വരെ ചെയ്തു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ പേരിൽ മലയാളികളെ ഇവർ വിഡ്ഢികളാക്കി. സംസ്ഥാന സ്‌പോർട്‌സ് വകുപ്പിനെയും മുൻ സ്‌പോർട്‌സ് മന്ത്രിയെയും വരെ ദുരുപയോഗിച്ചെന്നതാണ് കഷ്ടം’ -ലേഖനത്തിൽ പറയുന്നു.
‘റിപ്പോർട്ടറിലെ റെയ്ഡിന്റെ പേരിൽ കേരളത്തിൽ മാധ്യമ സ്വാതന്ത്ര്യം തകർന്നുവെന്നാണ് ഇപ്പോൾ പരാതികൾ. കൊള്ളക്കാരും കൊലപാതകികളും സമ്പത്തുണ്ടാക്കി മാധ്യമസ്ഥാപനങ്ങൾ തുടങ്ങുന്നത് സാമൂഹത്തെ ഉദ്ധരിക്കാനല്ലല്ലോ. കോട്ടും സ്യൂട്ടുമിട്ട് അന്തിചർച്ചകൾ നടത്തി കുറഞ്ഞ കാലം കൊണ്ട് മാധ്യമപ്രവർത്തകനായ ആളാണ് ആന്റോ അഗസ്റ്റിൻ. അങ്ങനെ ഒരാൾ നയിക്കുന്ന സ്ഥാപനത്തിൽ സ്വാഭാവികമായും പൊലീസ് കയറേണ്ട സാഹചര്യമുണ്ടാകാം. അപ്പോൾ വിലപിക്കുന്നതും വിമർശിക്കുന്നതും തട്ടിപ്പുകാരെ വെള്ളപൂശുന്നതിന് തുല്യമാണ്’ -വെള്ളാപ്പള്ളി പറയുന്നു.




