പത്തനംതിട്ട: ആറന്മുളയിലെ തിരഞ്ഞെടുപ്പ് തോൽവി വരുത്തിവച്ചതെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ നേതാക്കൾ. വീണ ജോർജിന്റെ പെരുമാറ്റ രീതിയാണ് തോൽവിക്ക് കാരണമായതെന്ന് ചില അംഗങ്ങൾ യോഗത്തിൽ അഭിപ്രായപ്പെട്ടു. പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കാറില്ലായിരുന്നു. അതുപോലെ അനാവശ്യ വിവാദങ്ങളിൽ സ്വയം കുടുങ്ങിയതും തിരിച്ചടിയായെന്നും വീണയ്ക്കെതിരെ വിമർശനം ഉയർന്നു.
പേരാവൂർ മണ്ഡലവുമായി ബന്ധപ്പെട്ട വിഷയവും യോഗത്തിൽ ചർച്ചയായി. അവിടെ മത്സരിക്കേണ്ടത് “ധീരനായ” പിണറായി വിജയൻ ആയിരുന്നുവെന്നും ശൈലജ ടീച്ചറെ ഈഗോയുടെ പേരിൽ കുരുതി കൊടുത്തുവെന്നും നേതാക്കൾ തുറന്നടിച്ചു.
കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിലും സമാനമായ രീതിയിൽ നേതൃശൈലിയെക്കുറിച്ച് വിമർശനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. പ്രധാനമായും പിണറായി വിജയനും എംവി ഗോവിന്ദനുമാണ് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദികളെന്ന വിമർശനമാണ് ഉയർന്നത്. നേതൃത്വത്തിന്റെ സമീപനമാണ് തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പ്രധാന കാരണങ്ങളിലൊന്നെന്ന് അംഗങ്ങൾ വിലയിരുത്തി. തോൽവിയുടെ പശ്ചാത്തലത്തിൽ നടന്ന അവലോകന യോഗങ്ങളിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്തു. പാർട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളും പ്രവർത്തന രീതിയും സംബന്ധിച്ച് വിവിധ നിലപാടുകൾ യോഗത്തിൽ പ്രകടമായി.
അതേസമയം, പ്രതിപക്ഷ നേതാവായി പിണറായിയെ ആരും കെട്ടി ഇറക്കിയതല്ല എന്ന് തോമസ് ഐസക്ക് പറഞ്ഞു. തീരുമാനം പാർട്ടിയുടേത് ആണെന്നും അദ്ദേഹം വ്യക്തമാക്കി.














































