തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ പടിയിറങ്ങുമ്പോൾ 6000 കോടിയോളം രൂപ ബാക്കിയുണ്ടെന്ന ഇടതുപക്ഷത്തിന്റെ അവകാശ വാദത്തെ കണക്കുകൾ ഓരോന്നായി അക്കമിട്ട് നിരത്തി നേരിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമസഭയിൽ ധവളപത്രം സമർപ്പിച്ച് വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. പട്ടിക ജാതി- പട്ടികവർഗ വിദ്യാർഥികൾക്കടക്കം നൽകാനുള്ള കോടികൾ നൽകാതെ, സപ്ലേക്കോയ്ക്കുള്ള തുക നൽകാതെ 6000 കോടി രൂപ ബാക്കിവെച്ചെന്ന് ഒരു കഥയുണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നതെന്ന് സതീശൻസഭയിൽ പറഞ്ഞു. ഇവർ അധികാരത്തിൽ നിന്നിറങ്ങുമ്പോൾ 6000 കോടി രൂപയുണ്ടെന്ന വാദം തെറ്റാണ്. എൽഡിഎഫ് സർക്കാർ പിടിയിറങ്ങുമ്പോൾ 2212 കോടി രൂപ മാത്രമാണ് ബാക്കിയെന്നും കണക്കുകൾ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇവർ പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. ‘6000 കോടിരൂപ ട്രഷറിയിൽ ബാക്കിവെച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവർ പ്രചാരണം നടത്തുന്നത്. ട്രഷറിയിൽ പലരീതിയിൽ പണം വരും. ഇവർ പടിയിറങ്ങുന്ന മെയ് 16-ന് രണ്ടായിരം കോടി രൂപ മാത്രമേ ട്രഷറിയിൽ ഉള്ളൂ. അതിന് ശേഷം ഗ്രാൻഡുകളും മറ്റുമായി പണം വന്നിട്ടുണ്ട്. ജനങ്ങളെ കബളിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്’, സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി സഭയിൽ ഒരു ഉദാഹരണവും ചൂണ്ടിക്കാട്ടി. നിയമസഭയിലെ ഒരു ജീവനക്കാരന് ശമ്പളം 50,000 രൂപയുണ്ടെന്ന് സങ്കൽപ്പിക്കുക. അയാൾക്ക് ശമ്പളം ലഭിച്ചു. അയാൾ പലചരക്ക് കടയിലും പാലിനും പത്രത്തിനും ഒക്കെയായി ഒരുപാട് പണം കൊടുക്കാനുണ്ട്. എന്നാൽ, ഇയാൾ ഇവർക്കൊന്നും പണംകൊടുക്കാതെ എന്റെ പോക്കറ്റിൽ 50000 രൂപ ബാക്കിയുണ്ടെന്ന് പറഞ്ഞ് നടക്കുകയാണ്. കടക്കാർ വാതിൽക്കൽ വന്നുനിൽക്കുമ്പോൾ വാതിലടച്ചിട്ട് എന്റെ കൈയിൽ പണമുണ്ടെന്ന് പറയുന്നു. ഇതാണ് അവസ്ഥയെന്നും സതീശൻ പറഞ്ഞു.
ഇടതുസർക്കാർ കൊടുക്കാനുള്ള തുകയും സതീശൻ നിരത്തി. ‘നിങ്ങളുടെ കൈയിൽ 60000 കോടി രൂപ ബാക്കി ഉണ്ടായിരുന്നുവെങ്കിൽ തദ്ദേശസ്ഥാപനങ്ങളുടെ മൂന്നാം ഗഡു എന്തുകൊണ്ട് കൊടുത്തില്ല. കയ്യിൽ പണമുണ്ടായിരുന്നെങ്കിൽ 1982 കോടി രൂപ എന്തുകൊണ്ട് കൊടുത്തില്ല. പട്ടികജാതി-പട്ടിക വർഗ വിദ്യാർഥികൾക്ക് നിങ്ങൾ കൊടുക്കാനുള്ള പണമെത്രയാണെന്നറിയാമോ? 377 കോടി രൂപ 6000 കോടി രൂപ ബാക്കി ട്രഷറിയിലുണ്ടായിരുന്നെങ്കിൽ എന്തുകൊണ് ഈ പാവംകുട്ടികൾക്ക് ഫസ്റ്റ് പ്രയോരിറ്റിയായിട്ട് കൊടുക്കണ്ടേ? ആ തുക നിങ്ങൾ കൊടുത്തോ?
21,000 കോടി രൂപ സർക്കാർ ജീവനക്കാർക്ക് ഡിഎ കുടിശ്ശിക ബാക്കിവെച്ചാണ് എൽഡിഎഫ് സർക്കാർ പടിയിറങ്ങിയത്. അതുകൊടുത്തല്ലല്ലോ, 6000 കോടി രൂപ ബാക്കിയില്ലേ, ഒരു അരിയേഴ്സ് കൊടുത്തേക്കാം തീരുമാനിച്ചില്ലല്ലോ. പെൻഷൻകാർക്ക് 14,387 കോടിരൂപ കുടിശ്ശികയുണ്ട്. അതെല്ലാം പോട്ടേ, ആ സപ്ലൈകോയ്ക്ക് കൊടുക്കാനുണ്ടല്ലോ 2,893 കോടി രൂപ. ഏറ്റവും രൂക്ഷമായൊരു വിലകയറ്റം നിലനിൽക്കുന്ന ഒരു സംസ്ഥാനത്ത് അത് തടഞ്ഞുനിർത്തേണ്ട ഒരു ഏജൻസിയല്ലേ എന്തേ അത് കൊടുക്കാതെ പോയത്?
എന്തിനേറെ ആ മെഡിക്കൽ സർവീസ് കോർപ്പറേഷന് കൊടുക്കാനുണ്ട് 476 കോടി രൂപ. ഇവിടെ ടൈപ്പ് 1 ഡയബറ്റീസുള്ള പാവപ്പെട്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് നല്ല ക്വാളിറ്റിയുള്ള മരുന്നുകിട്ടാൻ വേണ്ടി ആ കുഞ്ഞുങ്ങൾ കാത്തിരിക്കുകയാണ്. കൊടുത്തില്ലല്ലോ നിങ്ങൾ. ഇതുമൂലം മരുന്ന് വിതരണം മുടങ്ങി. 2,017 കോടിരൂപ കാരണ്യയിൽ കൊടുക്കാനുണ്ട്. എന്നിട്ട് ഒരു കഥയുണ്ടാക്കുക, സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുക. 6,000 കോടി രൂപ ബാക്കിവച്ചിട്ടാണ് പോയിരിക്കുന്നതെന്ന്. നിയമസഭയിലെ ജീവനക്കാരൻ 50000 രൂപ പോക്കറ്റിലിട്ടിട്ട് ഭാര്യയോടു പറയുകയാണ് കണ്ടോ എന്റെ പോക്കറ്റിൽ 50000 രൂപ എന്റെ പോക്കറ്റിലുണ്ടെന്ന്. കൊടുക്കാനുള്ള കടക്കാർ വാതിൽക്കൽ വന്ന് നിൽക്കുകയാണ്. പത്രക്കാരനും, പാലുകാരനും ഇറച്ചി മേടിച്ചവനും മീൻ മേടിച്ച പാവപ്പെട്ട സ്ത്രീയൊക്കെ പുറത്തു നിൽക്കുകയാണ്. എന്നിട്ട് വാതിലടച്ച് അകത്തുനിന്ന് ഭാര്യയോടു പറയുകയാണ് 5000 രൂപ ഞാൻ അതുപോലെ ഇവിടെ കൊണ്ടുവന്നിട്ടുണ്ടെന്ന്. ഇതാണ് സാമ്പത്തിക അവസ്ഥ, കിഫ്ബിയുടെ പേരിൽ ഇവിടുന്നുള്ള പൈസ അങ്ങോട്ടു കൊണ്ടുപോകുക, എന്നിട്ട് കടം മേടിക്കുക, കടം മേടിച്ച പലിശ നിരക്ക് കേട്ടാൽ നിങ്ങൾ തലചുറ്റി വീഴും- സതീശൻ പറഞ്ഞു.
അതുപോലെ ഒരു സർക്കാരും അഭിമുഖീകരിക്കാത്ത ഗുരുതരമായ പ്രശ്‌നമാണ് തങ്ങൾ നേരിടുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു. ‘കെ.എൻ. ബാലഗോപാൽ അവസാനമായി അവതരിപ്പിച്ച ബജറ്റിൽ 35,000 കോടിരൂപയുടെ പദ്ധതിയാണ് ഉണ്ടായിരുന്നത്. എന്നാൽ, ഞങ്ങൾ അധികാരത്തിലെത്തി കണക്ക് പരിശോധിച്ചപ്പോൾ കഴിഞ്ഞ ബജറ്റിൽ 35,000 കോടിരൂപയുടെ പദ്ധതിയിൽ 20,000 കോടി രൂപ ഇല്ല. ഈ വർഷം ആദ്യം റവന്യൂ കമ്മി ഗ്രാൻഡ് കിട്ടുമെന്ന് കരുതിയാണ് ഇവർ പ്ലാൻ തയ്യാറാക്കിയത്. 16-ാം അത് ധനകാര്യ കമ്മിഷൻ ഗ്രാൻഡ് നിർത്തി. അങ്ങനെ കിട്ടുമെന്ന് പ്രതീക്ഷിച്ച് ആരെങ്കിലും പ്ലാൻ തയ്യാറാക്കുമോ. 35,000 കോടി രൂപയിൽ 25,500 കോടി രൂപ ഇല്ല. അതാണ് ഞങ്ങൾ നേരിടുന്ന വെല്ലുവിളി’, സതീശൻ പറഞ്ഞു.



















































