ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസുകാരിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി മാർക്കറ്റിൽവെച്ച്, പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്തായ മാരിശെൽവം എന്നയാൾ കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
തുടർന്നു കാറിൽവെച്ച് പെൺകുട്ടിക്ക് ലഹരി കലർന്ന പാനീയം നൽകിയശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിക്കുകയും മറ്റു ചിലർകൂടി ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടിയെ കാറിൽനിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇതുകണ്ട നാട്ടുകാരും പോലീസും ചേർന്നാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഉപദ്രവിച്ചവരിൽ ഒന്നിലധികം ആളുകളുണ്ടായിരുന്നെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
അതേസമയം വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിവിടെ മാരിശെൽവത്തെ നാട്ടുകാർ പിടികൂടി മർദിച്ചശേഷം പോലീസിലേൽപ്പിച്ചു. പരുക്കേറ്റ ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മുഴുവൻ പ്രതികളേയും ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കൾ തിരുച്ചിറപ്പള്ളിയിൽ ദേശീയപാത ഉപരോധിച്ചു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാൻ ജില്ലാ പോലീസ് മേധാവി പ്രത്യേക സംഘത്തെ നിയോഗിച്ചു.

















































