തിരുവനന്തപുരം: കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട വിഡി സതീശനടക്കം മുഴുവൻ മന്ത്രിമാരും മെയ് 18-ന് സത്യപ്രതിജ്ഞ ചെയ്യും. കേരളത്തിന്റെ 24-ാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനൊപ്പം 21 അംഗങ്ങളുള്ള പൂർണ്ണ മന്ത്രിസഭയും അന്നുതന്നെ അധികാരമേൽക്കുമെന്നാണ് റിപ്പോർട്ട്.
എഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് സത്യപ്രതിജ്ഞ സംബന്ധിച്ച തീരുമാനമെത്തിയത്. തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വലിയ ജനപങ്കാളിത്തത്തോടെയും പ്രൗഢഗംഭീരമായും തിങ്കളാഴ്ച ചടങ്ങ് നടത്താനാണ് തീരുമാനം. എംഎൽഎമാരുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും.
അതേസമയം തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് വി.ഡി. സതീശന്റെ പേര് നിർദ്ദേശിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഈ പ്രമേയത്തെ പിന്താങ്ങി. വ്യക്തിപരമായ കാരണങ്ങളാൽ യോഗത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും തന്റെ പിന്തുണ അറിയിച്ചുകൊണ്ട് രമേശ് ചെന്നിത്തല കത്തയച്ചതായി പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തി.
യോഗത്തിന് ശേഷം വി.ഡി. സതീശൻ ഗവർണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. സണ്ണി ജോസഫ് അടക്കമുള്ള നേതാക്കളും അദ്ദേഹത്തോടൊപ്പം ലോക്ഭനിലെത്തിയിരുന്നു. തനിക്ക് സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷമുണ്ടെന്നും ആവശ്യമായ എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും തെളിയിക്കുന്ന കത്തുകളും അദ്ദേഹം ഗവർണർക്ക് കൈമാറി.
















































