പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി എന്ന സ്ഥലത്ത് അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട് കൂത്താടിമൺ സ്വദേശി വലിയതറയിൽ വീട്ടിൽ അഭിജിത്ത് (28) എന്നിവരാണ് കോന്നി പൊലീസിന്റെ പിടിയിലായത്. ഇവർ കോട്ടയം, വെള്ളപ്പാറ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച അഭിജിത്ത് പത്തനംതിട്ടയിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സുഹൃത്തായ അനന്തുവിന് അയച്ചുകൊടുക്കുകയും ആയിരുന്നു. തുടർന്ന് അനന്തു ഈ ദൃശ്യങ്ങൾ പെൺകുട്ടിക്ക് വാട്ട്സ്ആപ്പിൽ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തി.
പിന്നീട് കുട്ടിയെ പൂങ്കാവിലുള്ള വാടക വീട്ടിലെത്തിച്ചും പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പീഡനവിവരമറഞ്ഞ് കുട്ടിയുടെ രക്ഷതാക്കൾ പൊലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത കോന്നി പൊലീസ് അനന്തുവിനെ കോട്ടയത്തെ വാടകവീട്ടിൽ നിന്നും, അഭിജിത്തിനെ എറണാകുളത്ത് നിന്നും പിടികൂടുകയായിരുന്നു.






