ന്യൂയോർക്ക്: ഇറാൻ ആണവായുധം വികസിപ്പിക്കാനൊരുങ്ങുന്നുവെന്ന ആരോപണങ്ങൾക്ക് പിന്നാലെ ഇറാനെതിരേ ഉപരോധനയം സ്വീകരിക്കാൻ അമേരിക്ക ഒരുങ്ങുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിന്റെ ഭാഗമായി ഇറാനെതിരായ മെമ്മോറാണ്ടത്തിൽ ട്രംപ് ഒപ്പുുവച്ചു. നിലവിൽ, ഈ നയം കടുപ്പിക്കേണ്ട സാഹചര്യമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസിലെ തന്റെ ആദ്യ ടേമിലേതിന് സമാനമായി ഉപരോധം പുനഃസ്ഥാപിക്കുന്നതിനുള്ള മെമ്മോറാണ്ടത്തിൽ ഒപ്പുവയ്ക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചതനുസരിച്ച് ആണവ മേഖലയിൽ ഉൾപ്പെടെ ഇറാനെതിരേ ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയിലെ എല്ലാ വകുപ്പുകളോടും നിർദേശിക്കുന്ന മെമ്മോറാണ്ടത്തിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നത്. ഇറാന്റെ അതിക്രമങ്ങളെ തടയുന്നതിന് ട്രംപ് ഭരണകൂടത്തിന് ഈ ഉപരോധം കൂടുതൽ കരുത്തേകുമെന്നാണ് വൈറ്റ് ഹൗസ് വിലയിരുത്തുന്നത്. എന്നാൽ, കടുത്ത നടപടിയിലേക്ക് നീങ്ങുന്നതിൽ ദുഃഖമുണ്ടെന്ന് ട്രംപ് പ്രതികരിച്ചു.
‘വെറുതെ പറയുന്നതല്ല ഞാൻ… ഗാസ ഏറ്റെടുക്കും, ആയുധങ്ങൾ നിർവീര്യമാക്കി സാമ്പത്തിക ഭദ്രത കൊണ്ടുവരും, തൊഴിലുകളും പുതിയ ഭവനങ്ങളും സൃഷ്ടിക്കും… മധ്യപൂർവേഷ്യയുടെ കടൽത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റിയെടുക്കും’- ട്രംപ്
ഒട്ടും മനസോടെയല്ല ഞാൻ ഈ നിർദേശത്തിൽ ഒപ്പുവയ്ക്കുന്നത്. പക്ഷെ, എല്ലാവരും ഇതാണ് ആഗ്രഹിക്കുന്നതെന്നാണ് മെമ്മോറാണ്ടത്തിൽ ഒപ്പുവച്ച ശേഷം ട്രംപ് പ്രതികരിച്ചത്. എന്നാൽ, കടുത്ത പ്രതിരോധത്തിലേക്ക് പോകേണ്ടിവരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങൾ കരുത്തരായി തുടരുന്നതിനായാണ് അതൃപ്തിയോടെയാണെങ്കിലും ഞാൻ ഈ തീരുമാനമെടുക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
എല്ലാവർക്കും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നതിന് ഇറാനുമായി ഒരു സന്ധിയുണ്ടാക്കാനുള്ള എല്ലാ സാധ്യതയും ഞാൻ പരിശോധിക്കും. എന്നാൽ, ഈ നിർദേശങ്ങൾക്കൊപ്പം ഇറാനെ ഭീഷണിപ്പെടുത്താനും ട്രംപ് മറന്നില്ല. തന്നെ വകവരുത്താനാണ് ഇറാന്റെ ഉദേശമെങ്കിൽ പിന്നെ ആ രാജ്യം ബാക്കിയുണ്ടാവില്ലെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. തന്നെ വധിക്കുകയാണെങ്കിൽ ഇറാൻ എന്ന രാജ്യം തുടച്ചുനീക്കുന്നതിനുള്ള എല്ലാ നിർദേശവും ഇതിനോടകം നൽകിയിട്ടുണ്ടെന്നും ട്രംപ് ഇറാന് മുന്നറിയിപ്പും നൽകി.