വാഷിങ്ടൺ: ഹോർമുസിൽ അതിശക്ത പോരാട്ടത്തിനൊരുങ്ങി അമേരിക്ക. കടലിടുക്കിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന ബോട്ടുകളെ തകർക്കുന്നതിന് ഉത്തരവിട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ”ഒരു മടിയും കാണിക്കരുത്, ഹോർമുസിൽ തടസ്സമായി നിൽക്കുന്ന ഏത് ബോട്ടും, അവ എത്ര ചെറുതാണെങ്കിലും, വെടിവെച്ച് വീഴ്ത്താൻ നാവികസേനയോട് ഞാൻ ഉത്തരവിട്ടിരിക്കുന്നു’ ട്രംപ് അറിയിച്ചു.ഹോർമുസിലെ ഇറാന്റെ നാവികസേനാ ബോട്ടുകൾ തകർക്കാനാണ് ട്രംപ് നിർദേശം നൽകിയിരിക്കുന്നത്.
അവരുടെ നാവിക കപ്പലുകളിൽ 159 എണ്ണം ഇതിനോടകം തന്നെ കടലിനടിയിലാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ‘നിലവിൽ നമ്മുടെ മൈൻ ‘സ്വീപ്പറുകൾ’ കടലിടുക്ക് വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ്’ ട്രംപ് അറിയിച്ചു. ആ പ്രവർത്തനം മൂന്നിരട്ടിയാക്കാനും ഉത്തരവിട്ടിട്ടുണ്ട്’; ട്രംപ് കുറിച്ചു.
ഹോർമുസിൽ ഇറാൻ കഴിഞ്ഞ ദിവസം മൂന്ന് കപ്പലുകൾ ആക്രമിക്കുകയും രണ്ട് കപ്പലുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. നാവിക ഉപരോധത്തിലൂടെ ഇറാൻ ബന്ധമുള്ള കപ്പലുകൾ യുഎസും പിടിച്ചെടുക്കുന്നുണ്ട്. ഇതിനിടെയാണ് ഹോർമുസിൽ കപ്പലുകളെ തടയുന്ന ഇറാനിയൻ ബോട്ടുകൾ തകർക്കാനുള്ള ട്രംപിന്റെ ഉത്തരവ്.
ഇറാനിൽ അവരുടെ നേതാവ് ആരാണെന്ന് കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണെന്ന് ട്രംപ് മറ്റൊരു പോസ്റ്റിൽ കുറിച്ചു. തങ്ങളുടെ നേതാവ് ആരാണെന്ന് കണ്ടെത്താൻ ഇറാൻ വളരെ ബുദ്ധിമുട്ടുകയാണെന്നും അവർക്ക് അറിയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
‘കടുത്ത നിലപാടുകാർ, യുദ്ധക്കളത്തിൽ വളരെ മോശമായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നവർ, കൂടാതെ മിതവാദികൾ’ ഇവർ തമ്മിലുള്ള കലഹങ്ങൾ ഭ്രാന്തമാണെന്ന് ട്രംപ് കൂട്ടിച്ചേർത്തു. മിതവാദികൾ എന്ന് പറയുന്നവർ ഒട്ടും മിതവാദികളല്ലെന്നും പക്ഷേ അവർ ബഹുമാനം നേടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഹോർമുസ് കടലിടുക്കിൽ ഞങ്ങൾക്ക് പൂർണ്ണ നിയന്ത്രണമുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാവികസേനയുടെ അനുമതിയില്ലാതെ ഒരു കപ്പലിനും പ്രവേശിക്കാനോ പുറത്തുപോകാനോ കഴിയില്ല. ഇറാനുമായി ഒരു ഉടമ്പടിയിലെത്തുന്നതുവരെ ഇത് ‘വരിഞ്ഞു അടച്ചിരിക്കുകയാണ്’ ട്രംപ് കുറിച്ചു.














































