വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥയ്ക്ക് താത്കാലിക ശമനമുണ്ടാക്കുന്ന നീക്കമായി അമേരിക്ക സൈനിക പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുന്നു. ഇതിന്റെ ഭാഗമായി, ഹോർമുസിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സുരക്ഷിതമായി നയിക്കാൻ ആരംഭിച്ച ‘പ്രോജക്ട് ഫ്രീഡം’ സൈനീക ദൗത്യം താൽക്കാലികമായി നിർത്തിവെക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു.
ഇറാനുമായി നടക്കുന്ന സമാധാന ചർച്ചകളിൽ പുരോഗതി കൈവരിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം കൈകൊണ്ടതെന്ന് ട്രംപ് വ്യക്തമാക്കി. പാകിസ്താന്റെ മധ്യസ്ഥതയിൽ കരാറിലെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൈനിക നീക്കങ്ങൾ നിർത്തിവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ തുറമുഖങ്ങളെ ലക്ഷ്യമിട്ട് ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം തുടരുമെങ്കിലും, സൈനിക ഇടപെടൽ താൽക്കാലികമായി അവസാനിപ്പിച്ചതായി വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. അതേസമയം, അമേരിക്കയുടെ ഈ പിന്മാറ്റത്തെ ഇറാൻ തങ്ങളുടെ വിജയമായാണ് അവതരിപ്പിക്കുന്നത്.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും ചരക്ക് കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നത് ആശങ്ക ഉയർത്തുന്നു. ആഗോള എണ്ണവിതരണത്തിനും വിപണികൾക്കും നിർണായകമായ ഹോർമുസ് പ്രശ്നം പരിഹരിക്കാൻ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി കൂടുതൽ ചർച്ചകൾ നടത്താനും അമേരിക്ക ശ്രമിക്കുന്നുണ്ട്.
ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് ഗൾഫ് മേഖലയിലെ കപ്പലുകൾ കുടുങ്ങിയ സാഹചര്യത്തിലാണ് ‘പ്രോജക്ട് ഫ്രീഡം’ ആരംഭിച്ചത്. എന്നാൽ യുഎസ് ഇടപെടലിന് പിന്നാലെ ഇറാൻ യുഎഇയിലെ ഫുജൈറയിലെ എണ്ണസൗകര്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതോടെ സംഘർഷം വീണ്ടും ശക്തമായി. ഈ സാഹചര്യത്തിലാണ് സമാധാന ചർച്ചകൾക്ക് പിന്തുണ നൽകുന്നതിനായി സൈനിക നീക്കം താൽക്കാലികമായി നിർത്തിവെക്കാനുള്ള തീരുമാനം അമേരിക്ക കൈക്കൊണ്ടത്.
ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സുരക്ഷിതമായി വഴിതിരിച്ചുവിട്ട് എണ്ണവിതരണം പുനഃസ്ഥാപിക്കുകയും ആഗോള സമ്പദ്‌വ്യവസ്ഥയെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്യുന്നതായിരുന്നു ‘പ്രോജക്ട് ഫ്രീഡം’ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.‘















































