ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വകലാശാല യൂണിയന്‍ വൈസ് പ്രസിഡന്റ് ഗോപിക കെ. ബാബുവിന് നേരെ ഭീഷണി. ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്നാലെയാണ് ഭീഷണി സന്ദേശം എത്തിയത്. ബിജെപിക്കെതിരെ സമരം തുടര്‍ന്നാല്‍ കൊലപ്പെടുത്തുമെന്നും അടുത്ത നിര്‍ഭയ ആകണോ എന്നുമാണ് സന്ദേശം. സോഷ്യല്‍ മീഡിയയിലൂടെയാണ് ഗോപികക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ബിജെപിയോടുള്ള കളി നിര്‍ത്തിക്കോളൂ എന്നും അല്ലെങ്കില്‍ ബലാത്സംഗം ചെയ്യുമെന്നുമാണ് ഭീഷണി. തനിക്ക് നേരെ ഉയര്‍ന്നുവന്ന ഭീഷണി സന്ദേശം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചെങ്കിലും സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഗോപികയുടെ പോസ്റ്റ് ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തു. സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് ഫേസ്ബുക്കിലും ഗോപിക പങ്കുവെച്ചിട്ടുണ്ട്.
അതേസമയം ഭീഷണി സന്ദേശത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഗോപിക വ്യക്തമാക്കി. തൃശൂര്‍ സ്വദേശിയായ ഗോപിക, ജെഎന്‍യുവിലെ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ലോ ആന്‍ഡ് ഗവേണന്‍സില്‍ പിഎച്ച്ഡി ഗവേഷകയാണ്. രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന സമരത്തില്‍ സിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം മുന്‍നിരയില്‍ ഉണ്ടായിരുന്ന എസ്എഫ്‌ഐ നേതാക്കളില്‍ ഒരാളാണ് ഗോപിക.
നേരത്തെ എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എകെജി സെന്ററിലെത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വാറണ്ടും യൂണിഫോമും ഇല്ലാതെയാണ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യാന്‍ എത്തിയതെന്ന് ഐഷി ഘോഷ് പറഞ്ഞു. യൂണിഫോം ധരിക്കാതെ എത്തിയ ഉദ്യോഗസ്ഥയെ ജോണ്‍ ബ്രിട്ടാസ് എംപി ചോദ്യം ചെയ്യുകയുമുണ്ടായി. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് മടങ്ങുന്നതിനിടെ മഴ പെയ്തെന്നും മഴ നനഞ്ഞതിനെ തുടര്‍ന്നാണ് യൂണിഫോം ഒഴിവാക്കിയതെന്നുമായിരുന്നു അവരുടെ മറുപടി.



















































