ന്യൂഡൽഹി: 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാൻ തീരുമാനിച്ചിട്ടില്ലെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി. ഇന്ത്യ സഖ്യം ഇക്കാര്യം ആലോചിക്കുകയോ തീരുമാനിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുൽ ഗാന്ധി ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയല്ല. കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ നടത്തുന്ന പ്രസ്താവനകൾ അപക്വവും അനാവശ്യവുമാണെന്നും എം.എ. ബേബി വിമർശിച്ചു. ബി.ജെ.പി.യെ പരാജയപ്പെടുത്താൻ ഒരുമിച്ച് നിൽക്കുക എന്നതാണ് നിലവിൽ സഖ്യകക്ഷികൾക്കിടയിലെ പ്രധാന ധാരണയെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ആരാകണമെന്ന തീരുമാനം തിരഞ്ഞെടുപ്പ് ഫലം വന്നശേഷം മാത്രമേ ഉണ്ടാകൂ. പ്രതിപക്ഷ നേതാവായതിന്റെ പേരിൽ രാഹുൽ ഗാന്ധിക്ക് മാത്രമാണ് അവകാശമെന്ന് പറയുകയാണെങ്കിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കും അതേ അവകാശമുണ്ടെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി.
2029ലെ പ്രധാനമന്ത്രി സ്ഥാനാർഥിയെക്കുറിച്ചുള്ള ചർച്ച ഇപ്പോൾ പ്രധാനമായും തമിഴ്നാട്ടിലാണ് സജീവമായത്. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടണമെന്ന ടി.വി.കെ. നേതാക്കളുടെ പരാമർശങ്ങൾക്കിടെയാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് രാഹുൽ ഗാന്ധിയുടെ പേര് വീണ്ടും ഉയർന്നത്.
തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ ബി. മാണിക്കം ടാഗോർ 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയാണ് പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന് ആവർത്തിച്ചിരുന്നു. സഖ്യത്തിൽ ഇക്കാര്യത്തിൽ വ്യക്തതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കണമെന്ന് തമിഴ്നാട് കോൺഗ്രസ് നേതാക്കളും ആവശ്യപ്പെട്ടിരുന്നു. അതേസമയം, വിജയ്‌യെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്തിക്കാട്ടാനുള്ള ടി.വി.കെ. നേതാക്കളുടെ നീക്കത്തെ കോൺഗ്രസ് തള്ളുകയും അത് വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
എന്നാൽ പ്രധാനമന്ത്രി സ്ഥാനാർഥിയെ സംബന്ധിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് ചർച്ച നടത്തേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.എം. ആദ്യം പ്രതിപക്ഷം ഭൂരിപക്ഷം നേടുക എന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും തുടർന്ന് സഖ്യകക്ഷികൾ ചേർന്ന് നേതാവിനെ തീരുമാനിക്കാമെന്നും എം.എ. ബേബി പറഞ്ഞു.






