ന്യൂഡൽഹി: ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ (നൽസാർ) 2026ൽ നിയമബിരുദം നേടിയ വിദ്യാർഥികളെ അഭിഭാഷകരായി എൻറോൾ ചെയ്യുന്നത് തടഞ്ഞ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. വിദ്യാർഥികൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് സംസ്ഥാന ബാർ കൗൺസിലുകൾക്ക് സുപ്രീം കോടതി നിർദേശം നൽകി. ബി.സി.ഐ. പുറത്തിറക്കിയ വിവാദ സർക്കുലറിലും കോടതി വിശദീകരണം തേടി.
ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽനിന്ന് നിയമബിരുദം നേടിയ വിദ്യാർഥികളെ എൻറോൾ ചെയ്യരുതെന്ന് രാജ്യത്തെ സംസ്ഥാന ബാർ കൗൺസിലുകൾക്ക് ബി.സി.ഐ. നിർദേശം നൽകിയിരുന്നു. സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുക്കുന്നതിനെതിരെ വിദ്യാർഥികൾ പ്രതിഷേധിച്ചതിന് പിന്നാലെയായിരുന്നു നടപടി.
എന്നാൽ സർക്കുലർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ബി.സി.ഐ. തീരുമാനം പിൻവലിച്ചു. ഇതിന് പിന്നാലെയാണ് വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലെത്തിയത്.
സീനിയർ അഭിഭാഷകൻ കെ. പരമേശ്വർ ആണ് ബി.സി.ഐ.യുടെ വിവാദ സർക്കുലർ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. വിദ്യാർഥികൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
“വിദ്യാർഥികൾ എനിക്ക് കത്തെഴുതിയിട്ടുണ്ട്. അത് വിദ്യാർഥികളും ചീഫ് ജസ്റ്റിസും തമ്മിലുള്ള സംവാദമാണ്. ബാർ കൗൺസിലിന്റെ നടപടി തീർത്തും അനാവശ്യമായിരുന്നു. ഇതിൽ ഇടപെടാൻ ബാർ കൗൺസിന് എന്ത് അധികാരമാണുള്ളത്?” ചീഫ് ജസ്റ്റിസ് ചോദിച്ചു.
പഠനകാലത്ത് താനും വിദ്യാർഥി സമരങ്ങളിൽ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്ക് സമാധാനപരമായി അഭിപ്രായം പ്രകടിപ്പിക്കാൻ അവസരം നൽകണം. അവർ പറയുന്നത് തെറ്റാണെങ്കിൽ പോലും പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കരുതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ബി.സി.ഐ.ക്കുവേണ്ടി ഹാജരായ അഭിഭാഷക രാധിക ഗൗതം സർക്കുലർ പിൻവലിച്ചതായി കോടതിയെ അറിയിച്ചു. എന്നാൽ, ഇത്തരമൊരു തീരുമാനം എടുക്കുന്നതിനായി ബി.സി.ഐ. യോഗം ചേർന്നിരുന്നോ എന്ന കാര്യം വ്യക്തമാക്കണമെന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി ആവശ്യപ്പെട്ടു.






