ചെന്നൈ: തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തക്കലൈ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ ക്ലാസ് മുറിക്കുള്ളിൽ മദ്യപിക്കുന്നതായുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് സ്കൂൾ പ്രിൻസിപ്പലിനെ സ്ഥലം മാറ്റി. സംഭവത്തിൽ കന്യാകുമാരി ജില്ലാ കളക്ടർ അന്വേഷണത്തിനും ഉത്തരവിട്ടു.
ഓഗസ്റ്റ് ഒന്നിന് ശനിയാഴ്ച നടന്ന പ്രത്യേക പരിശീലന ക്ലാസുകൾക്ക് ശേഷമാണ് സംഭവമെന്നാണ് റിപ്പോർട്ടുകൾ. പരീക്ഷകൾക്ക് മുന്നോടിയായി നടത്തിയ പ്രത്യേക ക്ലാസുകൾ കഴിഞ്ഞതിന് ശേഷം വിദ്യാർഥികൾ ക്ലാസ് മുറിയിൽ ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പുറത്തുനിന്ന് കൊണ്ടുവന്ന സാധനങ്ങളെക്കുറിച്ചും മദ്യത്തെക്കുറിച്ചും വിദ്യാർഥികൾ സംസാരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സ്കൂളിലെ മറ്റൊരു വിദ്യാർഥിയാണ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. പിന്നീട് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം സ്കൂൾ അധികൃതരുടെയും ജില്ലാ ഭരണകൂടത്തിന്റെയും ശ്രദ്ധയിൽപ്പെട്ടത്.
സംഭവത്തിന് പിന്നാലെ സ്കൂൾ പ്രിൻസിപ്പൽ പ്രമീള ഇവാഞ്ചലിനെ നാഗർകോവിലിലെ വടശേരി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലം മാറ്റി. സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാനാണ് അന്വേഷണം.
വീഡിയോ ചിത്രീകരിച്ചത് യഥാർഥത്തിൽ ഓഗസ്റ്റ് ഒന്നിനാണോ, ദൃശ്യങ്ങളിലുള്ളവർ ഇതേ സ്കൂളിലെ വിദ്യാർഥികൾ തന്നെയാണോ തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. കൂടാതെ സ്കൂൾ ക്യാമ്പസിനുള്ളിലേക്ക് മദ്യം എങ്ങനെ എത്തി, അധ്യാപകരുടെയോ മറ്റ് സ്കൂൾ അധികൃതരുടെയോ ഭാഗത്തുനിന്ന് മേൽനോട്ടത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലും വിശദമായ പരിശോധന നടത്തും.
സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.





