ശാസ്താംകോട്ട: നിലത്ത് പായ വിരിച്ചുകിടന്ന വീട്ടമ്മ ഉണർന്നപ്പോൾ കണ്ടത്, പുതപ്പിനടയിൽ കിടക്കുന്ന ചത്ത പാമ്പിൻകഞ്ഞിനെ. പാമ്പിൻകുഞ്ഞിനു മുകളിൽ ഒരു രാത്രി മുഴുവൻ കിടന്ന അവർ കടിയേൽക്കാതെ രക്ഷപ്പെട്ടു. കുന്നത്തൂർ നെടിയവിള അമ്പലം ജങ്ഷനു സമീപം വാടകവീട്ടിൽ താമസിക്കുന്ന വീട്ടമ്മയാണ് രാവിലെ ഉണർന്ന് പുതപ്പ് മടക്കിവെക്കാൻ നോക്കിയപ്പോൾ പാമ്പിനെ കണ്ടത്.
വീട്ടമ്മ ഉറങ്ങാൻ കിടന്നശേഷം പുതപ്പിനടിയിൽ പാമ്പിൻകുഞ്ഞ് ഇഴഞ്ഞുകയറിയതാകാമെന്നാണ് നിഗമനം. പാമ്പ് എങ്ങനെ ചത്തുവെന്നതിൽ വീട്ടമ്മയ്ക്ക് നിശ്ചയമില്ല. ഉറക്കത്തിൽ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ ശരീരഭാരംകൊണ്ട് പാമ്പ് ചത്തുപോയതാകാമെന്നാണ് അവർ പറയുന്നത്.
വിഷമുള്ള ഇനത്തിൽപ്പെട്ട പാമ്പിൻകുഞ്ഞായിരുന്നു. സമീപവാസികളും മറ്റും ചേർന്ന് കുഴിച്ചിട്ടു. പിന്നീടാണ് സംഭവം പുറത്തറിയുന്നത്. വീട്ടമ്മയുടെ ദേഹത്ത് ചെറിയ പാട് കണ്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അത് പാമ്പ് കടിച്ചതല്ലെന്ന് ഡോക്ടർ സ്ഥിരീകരിച്ചു.

















































