കോട്ടയം: ‘ഓണത്തിനു തീർച്ചയായും വരാം…’ എന്നു വാക്കുപറഞ്ഞിറങ്ങിയെങ്കിലും ആ വാക്ക് അനീഷിന് പാലിക്കാനായില്ല, ഒരുമാസം അപ്പുറമുള്ള ഓണം ആഘോഷിക്കാൻ കാത്തു നിൽക്കാതെ അപ്രതീക്ഷിതമായി അനീഷ് വിട പറഞ്ഞു… സിക്കിമിൽ തുരങ്ക നിർമാണത്തിനിടെ മീഥെയിൻ വാതക സ്ഫോടനം മൂലമുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. പാമ്പാടി വെള്ളൂർ പത്താഴക്കുഴി കൂരോത്തുപറമ്പിൽ ടി.കെ.മോഹനൻ- അമ്മിണിക്കുട്ടി ദമ്പതികളുടെ മകൻ അനീഷ് മോഹന്റെ (43) മൃതദേഹമാണു ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞത്.
അനീഷ് അപകടത്തിൽപ്പെട്ടതറിഞ്ഞ് ഭാര്യ സംഗീതയും സഹോദരൻ സനലും ബുധനാഴ്ച തന്നെ സിക്കിമിലെത്തിയിരുന്നു. നാഷണൽ ഹൈഡ്രോ പവർ കോർപറേഷൻറെ (എൻഎച്ച്പിസി) സീനിയർ മാനേജരും ജിയോളജിസ്റ്റുമായിരുന്നു മരിച്ച അനീഷ്. 16 വർഷമായി എൻഎച്ച്പിസിയിൽ സേവനമനുഷ്ഠിക്കുന്ന അനീഷ് ഏഴ് മാസം മുൻപാണ് ഹരിയാനയിൽ നിന്ന് സിക്കിമിലെത്തിയത്.
എട്ടുമാസം പ്രായമുള്ള ഇളയമകൾ കാർത്യായനിയുടെ ഇരുപത്തെട്ടുകെട്ട് ചടങ്ങിൽ പങ്കെടുക്കാൻ ഫെബ്രുവരിയിലാണ് ഏറ്റവുമൊടുവിലായി അനീഷ് നാട്ടിലെത്തിയത്. ഓണത്തിനു വീണ്ടും എത്താമെന്നു പറഞ്ഞാണു മടങ്ങിയത്. കാണാതാകുന്നതിനു തലേദിവസം വൈകിട്ടും അനീഷ് വീട്ടിലേക്കു വിളിച്ചിരുന്നു. വൃക്കരോഗത്തെത്തുടർന്നു ചികിത്സയിലുള്ള അമ്മയുടെ ആരോഗ്യവിവരം അന്വേഷിക്കുകയും ചെയ്തിരുന്നു.
അതേസമയം തുരങ്ക കവാടത്തിൽ മണ്ണിടിഞ്ഞുവീണ് 22 പേരാണു മരിച്ചത്. തെക്കൻ സിക്കിമിലെ സമർഡൂങ്ങിൽ ടീസ്റ്റ ജലവൈദ്യുത പദ്ധതിക്കുവേണ്ടി നാഷനൽ ഹൈഡ്രോ പവർ കോർപറേഷൻ (എൻഎച്ച്പിസി) നിർമിക്കുന്ന തുരങ്കമാണ് തിങ്കളാഴ്ച തകർന്നത്. പാറയ്ക്കുള്ളിലെ മീഥൈൻ വാതകം ചോർന്നതു മൂലമുള്ള സ്ഫോടനത്തിലാണു തുരങ്കം തകർന്നത്.

















































