ഇസ്ലാമാബാദ്: ദിവസങ്ങളായി നീണ്ടുനിന്ന സ്തംഭനാവസ്ഥയ്ക്ക് പിന്നാലെ അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ വീണ്ടും പുനരാരംഭിക്കാൻ നീക്കങ്ങൾ ശക്തമായതായി റിപ്പോർട്ട്. യുഎസിൻ്റെ പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്‌കോഫും മുൻ പ്രസിഡൻ്റ് ഉപദേഷ്ടാവായ ജാരെഡ് കുഷ്‌നറും ശനിയാഴ്ച പാക്കിസ്ഥാനിലേക്ക് യാത്രതിരിച്ച് ഇറാൻ പ്രതിനിധികളുമായി പുതിയ ചർച്ചകൾ നടത്തും. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഫോക്സ് ന്യൂസിനോട് സംസാരിക്കവെയാണ് ഈ വിവരം സ്ഥിരീകരിച്ചത്. ചർച്ചകളുടെ പുരോഗതിയും സാധ്യതകളും വിലയിരുത്തിയ ശേഷം ഇവർ റിപ്പോർട്ട് തയ്യാറാക്കി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനും വൈസ് പ്രസിഡൻ്റ് ജെഡി വാൻസെയ്ക്കും സമർപ്പിക്കുമെന്നും കരോലിൻ വ്യക്തമാക്കി.
ആവശ്യമെങ്കിൽ പാക്കിസ്ഥാനിലേക്ക് പറക്കാൻ എല്ലാവരും തയ്യാറായിരിക്കുമെന്നും എന്നാൽ ആദ്യം, ഈ ഉന്നത സഹായികൾ അവിടെ പോയി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും വൈസ് പ്രസിഡന്റ് ജെഡി വാൻസിനും സ്ഥിതിഗതികൾ റിപ്പോർട്ട് ചെയ്യുമെന്നും ലീവിറ്റ് കൂട്ടിച്ചേർത്തു.
അതേസമയം ഏപ്രിൽ 11 മുതൽ 12 വരെ പാക്കിസ്ഥാനിൽ നടന്ന ആദ്യഘട്ട ചർച്ചകളിൽ വിറ്റ്കോഫും കുഷ്‌നറും നിർണ്ണായക പങ്കുവഹിച്ചു. എന്നാൽ രണ്ടാം ഘട്ട ചർച്ചകളിൽ മുൻപത്തെപ്പോലെ ഉയർന്ന തലത്തിലുള്ള എല്ലാ നേതാക്കളും പങ്കെടുക്കില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസും ഇറാനിയൻ പ്രതിനിധി സംഘത്തെ നയിച്ച മുഹമ്മദ് ബഗർ ഗാലിബാഫും ഈ ഘട്ടത്തിൽ പങ്കെടുക്കുന്നില്ല. ഇതോടെ ചർച്ചകളുടെ തീവ്രതയും തീരുമാനങ്ങളിലേക്കുള്ള വേഗതയും കുറയാനിടയുണ്ടെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.
ഇതിനിടെ ഇറാനിലെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പാക്കിസ്ഥാൻ, ഒമാൻ, റഷ്യ എന്നീ രാജ്യങ്ങളിലേക്ക് പ്രാധാന്യമർഹിക്കുന്ന സന്ദർശനം ആരംഭിച്ചു. “പ്രാദേശിക വികസനങ്ങളും ഇരുരാജ്യ ബന്ധങ്ങളും സംബന്ധിച്ച് അടുത്ത സഹകരണം ഉറപ്പാക്കുകയാണ് ഈ സന്ദർശനത്തിൻ്റെ ലക്ഷ്യം” എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. അയൽ രാജ്യങ്ങളുമായി രാജ്യ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇറാൻ്റെ കൂടുതൽ പ്രാധാന്യം നൽകുന്ന സന്ദേശവും ഇതിലൂടെ പുറത്തുവരുന്നു.
അതേസമയം ചർച്ചകളിലെ പ്രധാന തടസമായി തുടരുന്നത് ഹോർമുസ് കടലിടുക്കിലെ സംഘർഷമാണ്. കടൽമാർഗത്തിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം നീക്കാതെ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാത്തതാണ് ഇറാൻ്റെ കർശനമായ നിലപാട്. മറുവശത്ത്, ഇറാൻ്റെ ആണവ പദ്ധതി പൂർണമായി അവസാനിപ്പിക്കണമെന്നും കടൽ മാർഗത്തിലുള്ള തടസങ്ങൾ നീക്കണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു. ഇരു രാജ്യങ്ങളുടെയും നിലപാടുകൾ തമ്മിലുള്ള ഈ വിയോജിപ്പ് ചർച്ചകൾ സങ്കീർണ്ണമാക്കുന്ന പ്രധാന ഘടകമായി തുടരുകയാണ്.















































