മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോ മേഖലയെ ലക്ഷ്യമിട്ട് യുക്രൈൻ നടത്തിയ ശക്തമായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റതായി മോസ്കോ മേയർ സെർഗെയ് സോബ്യാനിൻ. ഞായറാഴ്ച പുലർച്ചെ വരെ തുടർന്ന ആക്രമണത്തിൽ 600 ഡ്രോണുകൾ മോസ്കോ മേഖലയിലേക്ക് യുക്രൈൻ തൊടുത്തുവെന്നും അതിൽ 201 എണ്ണം റഷ്യൻ സേന തകർത്തതായും മേയർ പറഞ്ഞു.
റഷ്യൻ സർക്കാർ പിന്തുണയ്ക്കുന്ന മാക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് സോബ്യാനിൻ ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച വൈകിട്ട് മുതൽ ഞായറാഴ്ച രാവിലെ 6.30 വരെ മോസ്കോ മേഖലയിലേക്ക് ഡ്രോണുകളുടെ വൻതോതിലുള്ള ആക്രമണമുണ്ടായെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. മോസ്കോ നഗരത്തിന്റെ റിംഗ് റോഡായ MKAD മേഖലയിൽ മൂന്ന് പേർക്ക് പരുക്കേറ്റതായും ഇവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കെ റഷ്യൻ ഭൂപ്രദേശത്തിനുള്ളിലേക്ക് യുക്രൈൻ ദീർഘദൂര ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. മുൻനിരയിൽ നിന്ന് ഏറെ അകലെയുള്ള സൈനിക കേന്ദ്രങ്ങൾ, വ്യാവസായിക സ്ഥാപനങ്ങൾ, അടുത്തിടെ ഇ-കൊമേഴ്സ് ഗോഡൗണുകൾ എന്നിവയും യുക്രൈൻ ഡ്രോൺ ആക്രമണങ്ങളുടെ ലക്ഷ്യമായിട്ടുണ്ട്.
ഇതിനിടെ യുക്രൈൻ അതിർത്തിയോട് ചേർന്ന റഷ്യയുടെ തെക്കൻ റോസ്തോവ് മേഖലയിലും വ്യാപകമായ ആക്രമണം റിപ്പോർട്ട് ചെയ്തു. രാത്രിയിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഗവർണർ യൂറി സ്ല്യൂസാർ അറിയിച്ചു.
റഷ്യൻ സേന 150-ലധികം ഡ്രോണുകളും മിസൈലുകളും മേഖലയിലെ മൂന്ന് നഗരങ്ങളിലും ഒമ്പത് ജില്ലകളിലുമായി തകർത്തതായി ഗവർണർ അവകാശപ്പെട്ടു. കാമെൻസ്കി ജില്ലയിൽ വീടുകളും വ്യാവസായിക കെട്ടിടങ്ങളും ആക്രമണത്തിൽ കേടുപാടുകൾ നേരിട്ടു.
കാമെൻസ്‌ക്- ഷാഖ്തിൻസ്കി നഗരത്തിലെ നിരവധി കെട്ടിടങ്ങളുടെ മേൽക്കൂരകൾക്ക് കേടുപാടുകൾ സംഭവിച്ചതായും ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിലെയും നഗരത്തിലെ റെയിൽവേ സ്റ്റേഷനിലെയും ജനലുകൾ തകർന്നതായും അധികൃതർ അറിയിച്ചു.




