മുംബൈ: ലോകകപ്പ് വിജയത്തിനു പിന്നാലെ ഇന്ത്യൻ ടി20 ടീമിൽ അപ്രതീക്ഷിത അഴിച്ചുപണിക്ക് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ടി20 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച സൂര്യകുമാർ യാദവിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റാൻ സാധ്യതയുണ്ടെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ടി 20 ലോകകപ്പിലും ഐപിഎല്ലിലും ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പിൻതുടരുന്ന ഫോമില്ലായ്മയാണ് സെലക്ഷൻ കമ്മിറ്റി കടുത്ത തീരുമാനത്തിലേക്ക് നീങ്ങാൻ കാരണം. സൂര്യകുമാറിന് പകരം ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനായി നായകനായ ശ്രേയസ് അയ്യരെ ടി20 നായകസ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം പരിശീലകൻ ഗൗതം ഗംഭീറിന് ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കാൻ താൽപര്യമില്ലെന്നാണ് അറിയുന്നത്. ബിസിസിഐ ഉദ്യോഗസ്ഥർ ശ്രേയസിനാണ് പിന്തുണ നൽകുന്നതെങ്കിലും ഗംഭീർ സഞ്ജുവിന്റെ കാര്യത്തിൽ ഉറച്ച് നിൽക്കുകയാണ്. ടി20 ടീമിന്റെ വിക്കറ്റ് കീപ്പറും ഓപ്പണറുമായ സഞ്ജുവിന് ഐപിഎലിൽ രാജസ്ഥാനെ റോയൽസിനെ നയിച്ചുകൊണ്ടുള്ള മികച്ച റെക്കോഡുമുണ്ട്. കൂടാതെ ഗംഭീറുമായുള്ള അടുപ്പവും സഞ്ജുവിന് ഗുണം ചെയ്യും. സഞ്ജുവിനെ ക്യാപ്റ്റനാക്കുന്നതിന്റെ ആദ്യ പടിയായി അയർലൻഡ്, സിംബാബ്‌വെ എന്നീ പര്യടനങ്ങളുള്ള ഇന്ത്യൻ ടീമിന്റെ നായകനായേക്കുമെന്നും റിപ്പോർട്ട് പറയുന്നു. ഇതിനിടെ സഞ്ജുവിനെ വൈസ് ക്യാപ്റ്റനാക്കണമെന്ന വാദവും നിലനിൽക്കുന്നുണ്ട്.
നേരത്തെ, സഞ്ജുവിനെ ഇന്ത്യയുടെ ഏകദിന ടീമിൽ ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെ, 2028 ലോകകപ്പും ഒളിംപിക്‌സും വരെ ക്യാപ്റ്റനായി തുടരാൻ 35 കാരനായ സൂര്യകുമാർ യാദവ് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സെലക്ടർമാർക്ക് അനുകൂല നിലപാടല്ല ഉള്ളത്. രോഹിത് ശർമ്മയുടെ വിരമിക്കലിന് ശേഷം ഇന്ത്യയെ നയിച്ച സൂര്യകുമാറിന് കീഴിൽ ഒരു ടി20 പരമ്പര പോലും ഇന്ത്യ തോറ്റിട്ടില്ല. ഏഷ്യാ കപ്പിൽ കിരീടം നേടുകയും ടി20 ലോകകപ്പിൽ കിരീടം നിലനിർത്തുകയും ചെയ്തു. ക്യാപ്റ്റനെന്ന നിലയിൽ മികവ് കാട്ടുമ്പോഴും സൂര്യയുടെ വ്യക്തിഗത ഫോമാണ് കടുത്ത തീരുമാനമെടുക്കാൻ സെലക്ടർമാരെ നിർബന്ധിതരാക്കുന്നതെന്നാണ് കരുതുന്നത്. ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിനായി 10 മത്സരങ്ങളിൽ നിന്ന് വെറും 195 റൺസ് മാത്രമാണ് സൂര്യയ്ക്ക് നേടാനായത്. ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ 9 ഇന്നിംഗ്‌സിൽ നിന്ന് 242 റൺസ് നേടിയെങ്കിലും ഇതിൽ 84 റൺസും അമേരിക്കക്കെതിരെ ആയിരുന്നു. ഫൈനലിൽ അടക്കം വലിയ ടീമുകൾക്കെതിരെ സമ്മർദ്ദഘട്ടങ്ങളിലൊന്നും സൂര്യയ്ക്ക് മികവ് പുറത്തെടുക്കാനായില്ല.
അതേസമ.ം കഴിഞ്ഞ കുറച്ചു കാലമായി സൂര്യകുമാർ പരുക്കിന്റെ പിടിയിലാണെന്നും കൈത്തണ്ടയിലെ പരുക്ക് മൂലം കടുത്ത വേദന സഹിച്ചാണ് ബാറ്റ് ചെയ്യുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ സൂര്യയെ ബാറ്ററായി ടീമിൽ നിലനിർത്തുന്ന കാര്യത്തിൽ പോലും സെലക്ടർമാർക്കിടയിൽ ഭിന്നതയുണ്ട്. രണ്ട് വർഷത്തോളമായി ടി20 ടീമിന് പുറത്തായിരുന്ന ശ്രേയസ് അയ്യർ, ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തോടെയാണ് സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഐപിഎല്ലിൽ ഈ സീസണിൽ പഞ്ചാബ് കിംഗ്സിനെ നയിക്കുന്ന ശ്രേയസ് ആദ്യ ഏഴ് മത്സരങ്ങളിൽ ആറിലും ടീമിനെ ജയിപ്പിച്ചു. 9 ഇന്നിംഗ്സുകളിൽ നിന്ന് 333 റൺസുമായി ശ്രേയസ് ബാറ്റിംഗിലും തിളങ്ങുകയാണ്.


















































