ദുബായ്: ഹോർമുസ് കടലിടുക്കിൽ ഉണ്ടായ ആക്രമണത്തിനിടെ ഒരു ഇന്ത്യൻ കപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. സംഭവത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തിയ കോൺസുലേറ്റ്, മരിച്ചയാളുടെ കുടുംബത്തിന് എല്ലാ പിന്തുണയും നല്കുമെന്നും കോൺസുലേറ്റ് അറിയിച്ചു. കപ്പൽ ഉടമകളുമായും ബന്ധപ്പെട്ട ഏജൻസികളുമായും കോൺസുലേറ്റ് ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും എക്‌സിലൂടെ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.
“കടലിലുണ്ടായ സംഭവത്തിൽ ഒരു ഇന്ത്യൻ കപ്പൽ ജീവനക്കാരൻ മരിച്ചതിൽ അനുശോചനം അറിയിക്കുന്നു. കപ്പൽ ഉടമയുമായി കോൺസുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ട്, കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുന്നു. ഈ വിഷയത്തിൽ സാധ്യമായ എല്ലാ സഹായവും കോൺസുലേറ്റ് മുൻഗണനയോടെ നൽകും. ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു,” എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ഒമാൻ തീരത്തോട് ചേർന്ന കടൽമേഖലയിലുണ്ടായ ആക്രമണത്തിലാണ് സംഭവം നടന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാർഷൽ ദ്വീപുകളുടെ പതാകയുള്ള ‘MKD VYOM’ എന്ന എണ്ണക്കപ്പലിന്റെ എൻജിൻ റൂമിലുണ്ടായ ശക്തമായ സ്ഫോടനത്തിലും തീപിടിത്തത്തിലും ഇന്ത്യൻ പൗരനായ ജീവനക്കാരൻ മരിച്ചതായി ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ വ്യക്തമാക്കുന്നു. കപ്പലിൽ ഏകദേശം 59,000 മെട്രിക് ടൺ ചരക്കുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ഇറാൻ–അമേരിക്ക സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്ക് അതീവ സംഘർഷഭരിത മേഖലയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി വ്യാപാരക്കപ്പലുകൾക്ക് നേരെ ആക്രമണങ്ങളും പിടിച്ചെടുപ്പുകളും നടന്നതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ നാവികരും ഉൾപ്പെട്ട കപ്പലുകൾക്ക് നേരെയും വെടിവെയ്പ്പും ആക്രമണശ്രമങ്ങളും ഉണ്ടായതായി ഇന്ത്യയുടെ ഷിപ്പിംഗ് മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.


















































