കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമായി. പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനർജിയെ നീക്കിയതായി വിമതവിഭാഗം പ്രഖ്യാപിച്ചു. ഹൗറ സെൻട്രലിലെ മുതിർന്ന എംഎൽഎ അരൂപ് റോയിയെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തതായും വിമത നേതാക്കൾ അറിയിച്ചു. . തെരഞ്ഞെടുപ്പ് കമ്മീഷനെ ഉടൻ ഇക്കാര്യം അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി വ്യക്തമാക്കി.
ഇതിനുപിന്നാലെ തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ സസ്‌പെൻഡ് ചെയ്തതായും വിമത ക്യാമ്പ് അറിയിച്ചു. പാർട്ടിക്കുള്ളിലെ അധികാര പോരാട്ടം പുതിയ തലത്തിലേക്ക് കടന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷമാണ് പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ കൂടുതൽ ശക്തമായത്.
ന്യൂ ടൗണിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ഋതബ്രത ബാനർജിയുടെയും വിമത എംഎൽഎമാരുടെയും നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. അരൂപ് റോയ്, ഫിർഹാദ് ഹക്കീം, അരൂപ് ബിശ്വാസ്, ജാവേദ് ഖാൻ, സന്ദീപൻ സാഹ തുടങ്ങിയ നേതാക്കളും വിവിധ ജില്ലകളിൽ നിന്നുള്ള ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
പാർട്ടി ഭരണഘടന പ്രകാരം മൂന്ന് വർഷത്തിലൊരിക്കൽ ദേശീയ വർക്കിംഗ് കമ്മിറ്റി പുനഃസംഘടിപ്പിക്കേണ്ടതുണ്ടെങ്കിലും, 2022 ഫെബ്രുവരിയിൽ രൂപീകരിച്ച കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞിട്ടും പുതിയ കമ്മിറ്റി നിലവിൽ വന്നില്ലെന്ന് വിമതപക്ഷം ആരോപിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ ദേശീയ നേതൃത്വത്തെ തെരഞ്ഞെടുത്തതെന്നാണ് അവരുടെ വിശദീകരണം.
യോഗത്തിൽ 30 അംഗ ദേശീയ വർക്കിംഗ് കമ്മിറ്റിക്ക് അംഗീകാരം നൽകി. തുടർന്ന് അരൂപ് റോയിയെ അധ്യക്ഷനായി തെരഞ്ഞെടുത്തു. ഫിർഹാദ് ഹക്കീം, അരൂപ് ബിശ്വാസ്, രതിൻ ഘോഷ്, സബീന യാസ്മിൻ എന്നിവരെ വൈസ് അധ്യക്ഷന്മാരായും ഋതബ്രത ബാനർജി, ജാവേദ് ഖാൻ, സന്ദീപൻ സാഹ എന്നിവരെ ജനറൽ സെക്രട്ടറിമാരായും പ്രഖ്യാപിച്ചു. പാർട്ടിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ സ്വതന്ത്ര ഓഡിറ്ററെ നിയമിക്കാനും തീരുമാനമായി.
തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസെന്ന് അവകാശപ്പെടുന്ന വിമത വിഭാഗം 60-ഓളം എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നും പറയുന്നു. മമത ബാനർജി നിർദേശിച്ച സ്ഥാനാർഥിയെ തള്ളി ഭൂരിപക്ഷം എംഎൽഎമാർ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതോടെയാണ് പാർട്ടിയിലെ ഭിന്നത പരസ്യമായത്.
അതേസമയം, ലോക്‌സഭയിലെ 28 തൃണമൂൽ എംപിമാരിൽ 20 പേർ പാർട്ടി വിട്ട് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ചേർന്നതും മമത ബാനർജിയുടെ നേതൃത്വത്തിന് വലിയ തിരിച്ചടിയായി കണക്കാക്കപ്പെടുന്നു. ബിജെപി സഖ്യത്തിന് ഇവർ പിന്തുണ പ്രഖ്യാപിച്ചതോടെ പാർലമെന്റിലും തൃണമൂൽ കോൺഗ്രസ് സമ്മർദം നേരിടുകയാണ്.















































