കണ്ണൂർ: വാണിയപ്പാറ പള്ളിയിലെ ദുരൂഹ കല്ലറ ഇന്ന് തുറന്ന് പരിശോധിക്കും. കല്ലറ തുറക്കാൻ ആർഡിഒയുടെ അനുമതി ലഭിച്ചതായി പൊലീസ് അറിയിച്ചു. രാവിലെ 10 മണിയോടെ കല്ലറ തുറന്ന് ശാസ്ത്രീയ പരിശോധന നടത്തും.
കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് 2006-ൽ സംസ്കരിച്ച മറിയയുടെ മൃതദേഹമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ കല്ലറയിൽ മൂന്ന് മൃതദേഹങ്ങൾ ഉണ്ടാകാം. എന്നാൽ ക്രിസ്ത്യൻ ആചാരപ്രകാരം മൃതദേഹങ്ങൾ പായയിൽ പൊതിഞ്ഞ് സംസ്ക്കരിക്കല്ലെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ശാസ്ത്രീയ പരിശോധന അനിവാര്യമാണെന്നുമാണ് പള്ളി അധികൃതരുടെ നിലപാട്. അതേസമയം, കാണാതായ വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ മൃതദേഹമാണോ എന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ 13-നാണ് സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറ തുറന്നപ്പോൾ ശവപ്പെട്ടിക്കു സമീപം പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹമെന്ന് തോന്നിക്കുന്ന അവശിഷ്ടം കണ്ടെത്തിയത്. മറ്റൊരു സംസ്കാരത്തിനായി കല്ലറ തുറന്നപ്പോഴായിരുന്നു ഈ കണ്ടെത്തൽ. കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ ഉണ്ടായിരുന്നതും അതിലൊന്ന് പായയിൽ പൊതിഞ്ഞ നിലയിലായിരുന്നതുമാണ് ദുരൂഹതയ്ക്ക് കാരണമായത്.
പള്ളി വികാരിയുടെ പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആദ്യം ഇത് മുൻപ് സംസ്കരിച്ച മൃതദേഹങ്ങളാകാമെന്നാണ് കരുതിയത്. എന്നാൽ ആറു വർഷം മുമ്പ് വാണിയപ്പാറയിൽ നിന്ന് കാണാതായ സിജോ സ്കറിയയുടെ കുടുംബം സംശയം പ്രകടിപ്പിച്ചതോടെയാണ് അന്വേഷണം പുതിയ വഴിത്തിരിവിലെത്തിയത്.
2019-ൽ സെമിത്തേരി നവീകരണ പ്രവർത്തനങ്ങൾ നടന്നപ്പോൾ കല്ലറകളുടെ നമ്പറിംഗിൽ മാറ്റം വന്നിരുന്നു. അന്നത്തെ 23-ാം നമ്പർ കല്ലറ പിന്നീട് 38-ാം നമ്പറായി മാറി. ഈ മാറ്റമാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നും രണ്ട് മൃതദേഹങ്ങളും നിയമാനുസൃതമായി അതേ കല്ലറയിൽ സംസ്കരിച്ചവയായിരിക്കാമെന്നുമാണ് പൊലീസിന്റെ വിലയിരുത്തൽ. സംസ്കാര ചടങ്ങുകളുടെ ഫോട്ടോകൾ പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയത്.
എന്നാൽ കല്ലറയിൽ മൂന്നാമതൊരു മൃതദേഹം കൂടി ഉണ്ടായിരിക്കാമെന്ന സംശയമാണ് പള്ളി അധികൃതർ ഉയർത്തുന്നത്. അതിനാൽ കല്ലറ തുറന്ന് ശാസ്ത്രീയ പരിശോധന നടത്തി സത്യാവസ്ഥ വ്യക്തമാക്കണമെന്ന ആവശ്യവും അവർ മുന്നോട്ടുവച്ചു.
ഇതിനിടെയാണ് 2020-ൽ കാണാതായ വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ കുടുംബം വീണ്ടും പരാതിയുമായി രംഗത്തെത്തിയത്. സിജോയെ കാണാതായത് വാണിയപ്പാറയിൽ നിന്നായതിനാൽ കല്ലറയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം അദ്ദേഹത്തിന്റേതാണോ എന്ന സംശയവും ശക്തമായി. സിജോയുടെ ഭാര്യയുടെ സഹോദരൻ ബിനോയി വാണിയപ്പാറ പള്ളിയിലെ കൈക്കാരനാണെന്നതും ചർച്ചയായിട്ടുണ്ട്.
ദുരൂഹതകളും സംശയങ്ങളും വർധിച്ചതോടെയാണ് കല്ലറ തുറന്ന് പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്. ഇതിനായി ആർഡിഒയ്ക്ക് അപേക്ഷ നൽകുകയും അനുമതി ലഭിക്കുകയുമായിരുന്നു.
















































