ന്യൂഡൽഹി: സിബിഐ ഡയറക്ടർ തിരഞ്ഞെടുപ്പ് നടപടികളിലെ കടുത്ത അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് നടപടികൾ സുതാര്യമല്ലെന്നും പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം വെറും ഔപചാരികതയായി ചുരുക്കാൻ ശ്രമിക്കുന്നുവെന്നുമാണ് രാഹുലിന്റെ വിമർശനം. സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ പങ്കെടുത്തുകൊണ്ട് തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് രാഹുൽ വ്യക്തമാക്കി.
സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നതിനായി പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിനിധി, ലോക്സഭാ പ്രതിപക്ഷ നേതാവ് എന്നിവർ ഉൾപ്പെട്ട സമിതിയാണ് യോഗം ചേർന്നത്. യോഗത്തിന് പിന്നാലെയാണ് രാഹുൽ തന്റെ വിയോജിപ്പ് രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ചത്. തിരഞ്ഞെടുപ്പിനായി പരിഗണിച്ച ഉദ്യോഗാർഥികളുടെ സ്വയം വിലയിരുത്തൽ റിപ്പോർട്ടുകളും ‘360 ഡിഗ്രി’ വിലയിരുത്തൽ രേഖകളും തനിക്കു ലഭ്യമാക്കിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇതോടെ വിവരങ്ങൾ പൂർണമായി ലഭിക്കാതെയാണ് അഭിപ്രായം പറയേണ്ട സാഹചര്യമുണ്ടായതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
“പക്ഷപാതപരമായ നടപടിക്രമത്തിൽ പങ്കെടുത്തുകൊണ്ട് എന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. പ്രതിപക്ഷ നേതാവ് റബ്ബർ സ്റ്റാംപ് അല്ലെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
സിബിഐ പോലുള്ള അന്വേഷണ ഏജൻസികളുടെ നിയമനങ്ങളിൽ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കേണ്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാനമാണെന്നും, അതിനാലാണ് തന്റെ പ്രതിഷേധം ഔദ്യോഗികമായി രേഖപ്പെടുത്തിയതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. അതേസമയം, വിഷയത്തിൽ കേന്ദ്ര സർക്കാർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
I have written to the Prime Minister recording my dissent from the CBI Director selection process.
I cannot abdicate my constitutional duty by participating in a biased exercise.
The Leader of Opposition is not a rubber stamp. pic.twitter.com/WfSt5gGPPR
— Rahul Gandhi (@RahulGandhi) May 12, 2026

















































