സൺ റൈസേഴ്സിനെതിരായ മത്സരം തോൽക്കാൻ കാരണം മുംബൈ ഇന്ത്യൻസിന്റെ അശ്രദ്ധയാണെന്ന വിമർശനവുമായി ആർ അശ്വിൻ. കഴിഞ്ഞ ദിവസം ഐപിഎല്ലിൽ നടന്ന മുംബൈ ഇന്ത്യൻസ് – സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിൽ 243 എന്ന കൂറ്റൻ സ്കോർ നേടിയിട്ടും ഹൈദരാബാദിന് മുന്നിൽ ഹാർദിക്കിനും സംഘത്തിനും മുട്ട് മടക്കേണ്ടിവന്നിരുന്നു
കളിയിൽ പത്തൊൻപതാം ഓവറിലെ നാലാം പന്തിലായിരുന്നു 249 റൺസ് നേടിക്കൊണ്ട് എസ്ആർഎച്ച് വിജയലക്ഷ്യം മറികടന്നത്. അതിന് പിന്നാലെ മുംബൈ ഇന്ത്യൻസിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകായാണ് ഇന്ത്യൻ മുൻ താരം രവിചന്ദ്രൻ അശ്വിൻ. മത്സരത്തിലെ ടീമിന്റെ അശ്രദ്ധയായിരുന്നു പരാജയത്തിനു കാരണം എന്നതായിരുന്നു അശ്വിന്റെ വിമർശനം.
‘എന്തുകൊണ്ട് ട്രാവിസ് ഹെഡിന്റെ ആ എഡ്ജിനായി മുംബൈ ഇന്ത്യൻസ് എന്തുകൊണ്ട് അപ്പീൽ ചെയ്തില്ല? കളിക്കാരെല്ലാം മൈതാനത്ത് ഉറങ്ങുകയായിരുന്നോ? അത് ആ മത്സരത്തിലെ ഏറ്റവും വലിയ ഗെയിം – ചേഞ്ചിംഗ് നിമിഷമായിരുന്നു. ട്രാവിസിന്റെ വിക്കറ്റ് അപ്പോൾ വീഴ്ത്തിയിരുന്നെങ്കിൽ, പവർപ്ലേ സ്കോർ വളരെ കുറയ്ക്കാമായിരുന്നു. മാത്രമല്ല മുംബൈ ഇന്ത്യൻസ് ഈ മത്സരം വിജയിക്കുമായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്’, ആഷ് കി ബാത്തിൽ അശ്വിൻ പറഞ്ഞു.
അതേസമയം ആ മത്സരത്തിൽ മുംബൈയ്ക്കെതിരെ വെറും 30 പന്തുകളിൽ നിന്ന് 76 റൺസായിരുന്നു ട്രാവിസ് അടിച്ച് കൂട്ടിയത്. 243 എന്ന കൂറ്റൻ സ്കോർ ഹൈദരാബാദിന് മുന്നിൽ വച്ചിട്ടും പത്തോൻപതാം ഓവറിൽ തന്നെ എസ്ആർഎച്ച് അത് മറികടന്നിരുന്നു. ഇതോടെ എട്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ആറ് തോൽവിയും അടക്കം നാല് പോയിന്റോടെ നിലവിൽ ഒൻപതാം സ്ഥാനത്താണ്. മുംബൈയ്ക്കു താഴെ പത്താം സ്ഥാനത്ത് എൽഎസ്ജി മാത്രമാണുള്ളത്.

















































