പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ വിശ്വാസികളുടേയും ആക്ഷൻ കമ്മിറ്റിയുടേയും നേതൃത്വത്തിൽ പ്രതിഷേധം. പ്രാര്‍ത്ഥന നടത്താന്‍ എത്തിയവരോട് പിരിഞ്ഞുപോകണമെന്ന് പോലീസ് ആവശ്യപ്പെട്ടതോടെ തര്‍ക്കം രൂപപ്പെട്ടു. ഇവിടെ ഗുണ്ടായിസം കാണിക്കാന്‍ കഴിയില്ലെന്നും പോലീസ് പ്രതിഷേധക്കാരോട് വ്യക്തമാക്കി. എന്നാല്‍ ഭരണഘടന അനുശാസിക്കുന്ന നീതി ലഭിക്കണമെന്നും ദൈവത്തെ ആരാധിക്കണമെന്നുമാണ് അവിടെ ഒത്തുകൂടിയ വിശ്വാസികൾ പറയുന്നത്.
കഴിഞ്ഞ ദിവസം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് കെട്ടിട ഉടമ നോട്ടീസ് നല്‍കിയിരുന്നു. ഗ്ലോബല്‍ വര്‍ഷിപ്പ് സെന്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഹാള്‍ ഒഴിയണമെന്നാണ് നോട്ടീസ്. അതേസമയം, ആരോപണങ്ങള്‍ തള്ളി പാസ്റ്റര്‍ ബിനു വാഴമുട്ടം വീഡിയോ സന്ദേശം പുറത്തുവിട്ടു. പോലീസ് തെരയുന്നതിനിടെ ഫേസ്ബുക്കിലൂടെയാണ് ഇയാൾ വീഡിയോ പങ്കുവെച്ചത്. അതിൽ ജീവനക്കാരെ പഴിചാരുകയാണ് പാസ്റ്റര്‍ ബിനു. കുട്ടികളെ ഉപദ്രവിച്ചവര്‍ക്ക് നിയമപരമായ ശിക്ഷ നല്‍കണം. അഭിമുഖം നടത്തിയാണ് സ്‌നേഹത്തണലില്‍ ജീവനക്കാരെ ജോലിക്ക് വെച്ചത്. വൃദ്ധസദനം താന്‍ സന്ദര്‍ശിക്കാറുണ്ട്. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് തന്നോട് വ്യക്തി വൈരാഗ്യമുണ്ടെന്നും താന്‍ സ്വത്ത് തട്ടിയെടുത്തിട്ടില്ലെന്നും ബിനു പറയുന്നു. അന്തേവാസിയുടെ സ്വത്ത് അവരുടെ സമ്മതത്തോടെ മറ്റൊരാള്‍ക്ക് എഴുതി നല്‍കി. ആവശ്യമെങ്കില്‍ ഇതിന്റെ രേഖ ഹാജരാക്കുമെന്നും പാസ്റ്റര്‍ പറയുന്നു.
അതേസമയം എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിന്റെ സ്‌നേഹത്തണൽ വൃദ്ധസദനത്തിലെ ക്രൂരത ആദ്യം വെളിപ്പെടുത്തിയത് അണക്കര സ്വദേശിയായ 17 കാരൻ ആയിരുന്നു. മൂന്നു മാസമായി വര്‍ഷിപ്പിങ് സെന്റില്‍ താമസിച്ച് വരികയായിരുന്നു കുട്ടി. പഠനത്തിനൊപ്പം ജോലിയും നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഒടുവില്‍ പഠനം നടക്കാതെ വരികയും സെന്ററിലെ ജോലികള്‍ ചെയ്യിക്കുന്നത് തുടരുകയും ചെയ്തതോടെ ഇതിനെ കുട്ടി ചോദ്യം ചെയ്തു. പിന്നാലെ മോഷണക്കുറ്റം ആരോപിച്ച് കുട്ടിയെ ചൂരല്‍ കൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി. ഈ പരാതിയിൽ കട്ടപ്പന പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഇലവുംതിട്ട പോലീസിന് കൈമാറുകയും ചെയ്തിരുന്നു. പത്തനംതിട്ട ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇതിനിടെ മർദ്ദനമേറ്റ 15 കാരന്റെ പരാതിയിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഥാപന ഉടമ ബിനു വാഴമുട്ടം ഭീഷണിപ്പെടുത്തി എന്ന് കാണിച്ച് ഇടുക്കി സ്വദേശിയായ മുൻജീവനക്കാരിയും പരാതി നൽകി. സ്ഥാപനത്തിലെ പീഡനം 17 കാരന്റെ കുടുംബത്തെ അറിയിച്ചത് ഈ യുവതിയായിരുന്നു. തന്റെയും കുട്ടികളുടെയും ജീവന് സുരക്ഷ നൽകണമെന്നും ബിനുവിനെതിരെ നടപടിയെടുക്കണമെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
















































