തിരുവനന്തപുരം: ബാലരാമപുരം ബെവ്‌കോ ഔട്ട്ലെറ്റിൽ നടന്ന മോഷണത്തിൽ 23,880 രൂപയുടെ വിലകൂടിയ മദ്യം നഷ്ടപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ സംഭവത്തിൽ ബുധനാഴ്ച രാത്രി വൈകി നടത്തിയ കണക്കെടുപ്പിലാണ് നഷ്ടം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഇരുമ്പ് ഗ്രിൽ ഇളക്കിമാറ്റിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്.
പണം ലക്ഷ്യമിട്ടെത്തിയ സംഘം താഴത്തെ നിലയിൽ പണം സൂക്ഷിച്ചിരുന്ന കാഷ് ചെസ്റ്റ് തകർക്കാൻ ശ്രമിച്ചു. സമീപത്തെ നിർമാണ സ്ഥലത്തുനിന്ന് എടുത്ത കട്ടർ ഉപയോഗിച്ചാണ് ചെസ്റ്റിന്റെ പിടി തകർക്കാൻ ശ്രമിച്ചത്. എന്നാൽ ചെസ്റ്റ് തുറക്കാൻ കഴിയാത്തതിനാൽ പണമുൾപ്പെടെയുള്ളവ മോഷ്ടിക്കാനായില്ല. തുടർന്ന് മുകളിലത്തെ നിലയിലെ പ്രീമിയം കൗണ്ടറിൽ പ്രവേശിച്ച സംഘം അവിടെയുണ്ടായിരുന്ന വിലപിടിപ്പുള്ള മദ്യം കവരുകയായിരുന്നു.
ബാലരാമപുരം എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്. ഫൊറൻസിക് വിദഗ്ധർ സ്ഥലത്ത് എത്താൻ വൈകിയതിനെ തുടർന്ന് ഔട്ട്ലെറ്റിന്റെ അന്നത്തെ കച്ചവടം താത്കാലികമായി നിർത്തിവച്ചിരുന്നു. പിന്നീട് രാത്രിയോടെ സ്ഥലത്തെത്തിയ ഫൊറൻസിക് സംഘം തെളിവെടുപ്പ് പൂർത്തിയാക്കി. ഇതിനുശേഷം ഔട്ട്ലെറ്റ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലും വിശദമായ കണക്കെടുപ്പിലുമാണ് മദ്യക്കവർച്ച വ്യക്തമായത്.






