പാലക്കാട്: തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ പോലീസുകാർക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ സംഭവത്തിൽ 50 എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്. പാലക്കാട് പോലീസുകാർക്കെതിരെ കൊലവിളി ഭീഷണി മുഴക്കിയ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് വിപിൻ, പ്രവർത്തകരായ മുഹമ്മദ് ശാദുലി, അഭിഷേക്, അഫ്‌സൽ തുടങ്ങിയവർ ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയാണ് കേസെടുത്തത്.
പാലക്കാട് നോർത്ത് പോലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കഴിഞ്ഞദിവസമാണ് പാലക്കാട് നഗരത്തിൽ എസ്എഫ്‌ഐ നേതാക്കൾ പോലീസുകാരുടെ പേരും വിലാസവും പറഞ്ഞ് കൊലവിളി നടത്തിയത്. പ്രസംഗം ഇങ്ങനെയായിരുന്നു…ഞങ്ങളെ തല്ലിയവൻമാരെ എല്ലാം നന്നായി ഞങ്ങൾക്ക് അറിയാം, എല്ലാവരേയും ഞങ്ങൾ നോക്കിവച്ചിട്ടുണ്ട്. ഒരുത്തന്റെ പേര് മനീഷ്, അവന്റെ വീട് കമ്പം, മറ്റൊരുത്തന്റെ പേര് അജീഷ് അവന്റെ വീട് പുതുപ്പരിയാരം, സുനിൽ അവന്റെ വീട് കുത്തനൂര്, മറ്റൊരുത്തൻ ഇവിടുത്തെ എസ്ഐ രജിത്ത്… എല്ലാവരേയും ഞങ്ങൾ നോക്കിവച്ചിട്ടുണ്ട്. ഞങ്ങൾക്കു കിട്ടിയതൊന്നും തിരിച്ചുകൊടുക്കാത്ത ചരിത്രം ഈ വിദ്യാർഥി പ്രസ്ഥാനത്തിനില്ലായെന്ന് മനസിലാക്കിക്കോ… ഞങ്ങൾ അടിക്കാൻ തുടങ്ങിയാൽ, ഞങ്ങളുടെ ഭീകരതയ്ക്ക് അതിരുണ്ടാവില്ല എന്ന് ഇവിടുത്തെ പോലീസുകാർക്ക് മനസിലാക്കി കൊടുത്തുന്നതിനു വേണ്ടിയാണ് ഇത്തരത്തിലൊരു സമരം ഏറ്റെടുത്തത്…
അതേസമയം പാലക്കാട് നിയുക്ത എംഎൽഎ രമേഷ് പിഷാരടിയുടെ വിജയാഹ്ലാദത്തിനിടെ ഉണ്ടായ എൽഡിഎഫ്- യുഡിഎഫ് സംഘർഷത്തിൽ സിപിഎം പാർട്ടി ഓഫീസിൽ കയറി എസ്എഫ്‌ഐ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശിയിരുന്നു. ഇതിനെതിരെയാണ് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ കൊലവിളി പ്രസംഗം നടത്തിയത്. പോലീസ് ലാത്തിയടിയിൽ എസ്എഫ്‌ഐ പാലക്കാട് ഏരിയാ സെക്രട്ടറി നിഖിലിന് പരുക്കേറ്റിരുന്നു.

















































