ന്യൂഡൽഹി: പാക് ബന്ധമുള്ള ഒമ്പത് ഭീകരർ ഡൽഹിയിൽ പിടിയിൽ. തന്ത്രപ്രധാന മേഖലകളും സുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിക്കാനും പദ്ധതി ആസൂത്രണം ചെയ്ത ഭീകരരാണ് അറസ്റ്റിലായത്. ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടിയെന്നും പാക് ചാര സംഘടനയായ ഐഎസ്ഐ സഹായത്തോടെ പ്രവർത്തിച്ചിരുന്ന സംഘത്തെയാണ് പിടികൂടിയതതെന്നും പൊലീസ് വ്യക്തമാക്കി. പാകിസ്ഥാന്റെ ഐഎസ്‌ഐ-മുംബൈ അധോലോക ശൃംഖലയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണെന്നും പറയുന്നു.ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ ആണ് അറസ്റ്റ് ചെയ്തത്.
ഡൽഹി, മുംബൈ, പഞ്ചാബ് സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ളവരാണ് പിടിയിലായതെന്ന് ഡൽഹി പോലീസ് പറഞ്ഞു. അതേസമയം, പിടിയിലായവരുടെ കൂടുതൽവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
രാജ്യത്തെ തന്ത്രപ്രധാന മേഖലകൾ ലക്ഷ്യമിട്ട് ആക്രമണം നടത്താനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നതെന്നാണ് പോലീസ് പറയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരേയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. രാജ്യത്തെ വിവിധ ആണവകേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ഊർജനിലയങ്ങൾ തുടങ്ങിയവയാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്ന പട്ടികയിലുണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾ ശനിയാഴ്ച വൈകിട്ട് നടത്തുന്ന പത്രസമ്മേളനത്തിൽ വെളിപ്പെടുത്തുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെത്തുടർന്ന് ഡൽഹിയിൽ നേരത്തേതന്നെ കനത്ത ജാഗ്രത പുലർത്തിയിരുന്നു. ഇതിനിടെയാണ് പാക് ബന്ധമുള്ള ഒൻപതുപേരെ പോലീസ് പിടികൂടിയിരിക്കുന്നത്. കഴിഞ്ഞവർഷം ഡൽഹി ചെങ്കോട്ടയിലുണ്ടായ ഭീകരാക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്.

















































