ഇസ്ലാമാബാദ്: ജലസുരക്ഷ വിഷയത്തിൽ ഇന്ത്യയ്‌ക്കെതിരെ കടുത്ത യുദ്ധഭീഷണി മുഴക്കി പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് രംഗത്ത്. ആഭ്യന്തര അസ്ഥിരതയും ഗുരുതരമായ ജലക്ഷാമവും നേരിടുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന ഉയർന്നിരിക്കുന്നത്. “രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്നുവെന്ന് ഞങ്ങൾ കരുതുന്ന നിമിഷം, ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിന് പോകും. ഇന്ത്യ ജലവിതരണം തടസപ്പെടുത്തുന്നുവെന്ന് തെളിവുകൾ ലഭിച്ചാൽ സൈനിക നടപടി പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച എആർവൈ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫ് ഭീഷണി മുഴക്കിയത്.
2025 ഏപ്രിലിൽ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ പാക് ഭീകരാക്രമണത്തെ തുടർന്നാണ് 1960ലെ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇന്ത്യ തീരുമാനിച്ചത്. ഭീകരവാദത്തിനെതിരെ ഉറച്ച നടപടികൾ കൈക്കൊള്ളുന്നതുവരെ ഉടമ്പടി പുനഃസ്ഥാപിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ.
ലോക ബാങ്ക് മധ്യസ്ഥതയിൽ ഉണ്ടായ ഈ ഉടമ്പടി പ്രകാരം ഇൻഡസ് നദീതട ജലത്തിന്റെ ഏകദേശം 80 ശതമാനം ഉപയോഗാവകാശം പാക്കിസ്ഥാനിനാണ് ലഭിച്ചിട്ടുള്ളത്. എന്നിരുന്നാലും, ജലവിഭവങ്ങളുടെ കാര്യക്ഷമമായ മാനേജ്മെന്റിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ “ജലം ആയുധമാക്കുന്നു” എന്ന് ആരോപിച്ച അസിഫ് ചെനാബ് നദിയുടെ ഒഴുക്ക് നിയന്ത്രിക്കുന്നതായും ജലവിവരങ്ങൾ മറയ്ക്കുന്നതായും ആരോപിച്ചു. എന്നാൽ, കഴിഞ്ഞ ഒരു വർഷത്തിനിടെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ തനിക്കില്ലെന്ന് അദ്ദേഹം തന്നെ സമ്മതിച്ചതോടെ ആരോപണങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു.
ഇതിനിടെ, പാക്കിസ്ഥാനിലെ ആഭ്യന്തര സ്ഥിതിയും ആശങ്കാജനകമാണ്. രാജ്യത്തെ ഏകദേശം മൂന്നിൽ ഒരുഭാഗം ജനങ്ങളെ ബാധിക്കുന്ന ജലക്ഷാമം സിന്ധ്, ബലൂചിസ്ഥാൻ സംസ്ഥാനങ്ങളിൽ കൂടുതൽ രൂക്ഷമാണ്. സിന്ധ് ജലസേചന വകുപ്പിന്റെ കണക്കുകൾ പ്രകാരം, നോർത്ത് വെസ്റ്റ് കനാൽ 64.1 ശതമാനം ജലക്കുറവിലാണ്. റൈസ് കനാൽ 38 ശതമാനവും ദാദു കനാൽ 82 ശതമാനവും ക്ഷാമം നേരിടുന്നു.
പ്രധാന ജലവിതരണ കേന്ദ്രമായ സൂക്കൂർ ബാരിയേജിലെ ജലനിരപ്പ് ഇടിയുന്നതോടെ കൃഷിയിലും സമ്പദ്‌വ്യവസ്ഥയിലും വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് പ്രാദേശിക നേതാക്കളുടെ മുന്നറിയിപ്പ്. ആഭ്യന്തര ജലവിതരണ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തത് സാമ്പത്തിത പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
















































