അബുദാബി: വിസിറ്റ് വിസയിലെത്തി വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ വ്യക്തികളെ ജോലിയ്ക്ക് നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം. നിയമം ലംഘിക്കുന്ന സ്ഥാപന ഉടമകൾക്ക് ഒരു വർഷം തടവും 10 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. താത്കാലികമായോ പരീക്ഷണാടിസ്ഥാനത്തിലോ പോലും വർക്ക് പെർമിറ്റില്ലാതെ ജോലി ചെയ്യാൻ പാടില്ല. വീട്ടുജോലിക്കാർക്കും ഈ നിയമം ബാധകമായിരിക്കും. സന്ദർശകവിസ ഉൾപ്പെടെ വ്യത്യസ്ത വിസയിലുള്ളവരെ ജോലിക്കെടുക്കാൻ തീരുമാനിച്ചാലും വർക്ക് പെർമിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമുൻപ് അവരെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. വർക്ക് പെർമിറ്റിന് അപേക്ഷ നൽകിയെന്നത് നടപടിക്രമം മാത്രമാണെന്നും മന്ത്രാലയം അംഗീകരിച്ച വർക്ക് പെർമിറ്റ് അനുവദിച്ചാൽ മാത്രമേ ജോലി ചെയ്യാൻ ഔദ്യോഗിക അനുമതി ലഭിക്കൂവെന്നും വർക്ക് പെർമിറ്റ് നേടുന്ന ഏതൊരു വ്യക്തിയും തൊഴിൽ നിയമങ്ങളുടെ പരിധിയിൽ വരും. തൊഴിൽ പ്രശ്നങ്ങൾ നേരിട്ടാൽ അധികൃതരെ സമീപിക്കാനും സാധിക്കും. സാധുവായ പെർമിറ്റ് ഇല്ലാതെ തൊഴിലാളികളെ നിയമിക്കുന്നവർ യുഎഇ തൊഴിൽ നിയമം ലംഘിക്കുന്നവരാണെന്നും പരിശോധന കർശനമാക്കുമെന്നും മന്ത്രാലയം പറഞ്ഞു.