ന്യൂഡൽഹി: കേരളത്തിലെ സിപിഎം നേതൃത്വത്തിൽ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്ര കമ്മിറ്റി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തും പ്രതിപക്ഷ നേതൃസ്ഥാനത്തും നിലവിൽ മാറ്റം ആലോചിക്കുന്നില്ലെന്ന് പാർട്ടി നേതൃത്വം കേന്ദ്ര കമ്മിറ്റി യോഗത്തിൽ അറിയിച്ചു.
കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സംസ്ഥാന നേതൃത്വത്തിൽ മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിലാണ് കേന്ദ്ര കമ്മിറ്റിയുടെ വിശദീകരണം. നിലവിലെ നേതൃത്വത്തിന് കീഴിൽ തന്നെ സംഘടനാ പ്രവർത്തനങ്ങളിൽ ആവശ്യമായ തിരുത്തലുകൾ നടപ്പാക്കാനാണ് തീരുമാനം.
അതേസമയം, കേരളത്തിലെ പാർട്ടിയുടെ പ്രവർത്തനശൈലി സമഗ്രമായി വിലയിരുത്തിയ കേന്ദ്ര കമ്മിറ്റി, സംഘടനാ പ്രവർത്തനത്തിൽ വലിയ മാറ്റങ്ങൾ അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു. പാർട്ടി കൂടുതൽ ജനങ്ങളിലേക്കും അനുഭാവികളിലേക്കും ഇറങ്ങിച്ചെല്ലണമെന്നും, പാർട്ടിക്കൊപ്പം നിൽക്കാൻ സാധ്യതയുള്ള വിവിധ സാമൂഹിക വിഭാഗങ്ങളെയും ഒരുമിപ്പിക്കുന്ന സമീപനം സ്വീകരിക്കണമെന്നും നിർദേശിച്ചു.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളോട് നേതൃത്വം വേണ്ടത്ര ഗൗരവത്തോടെ പ്രതികരിച്ചില്ലെന്ന വിമർശനവും ചർച്ചയിൽ ഉയർന്നു. അമിത ആത്മവിശ്വാസമാണ് ഇത്തരം വീഴ്ചകൾക്ക് കാരണമായതെന്ന് ചില കേന്ദ്ര കമ്മിറ്റി അംഗങ്ങൾ അഭിപ്രായപ്പെട്ടു. പ്രവർത്തനശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ സംബന്ധിച്ച ചർച്ചകൾ കേരളത്തിൽ ഗൗരവമായി നടത്താൻ സംസ്ഥാന ഘടകത്തിന് കേന്ദ്ര കമ്മിറ്റി നിർദേശം നൽകിയിട്ടുണ്ട്.


















































