കോഴിക്കോട്: സ്ത്രീകളുടെ മുന്നേറ്റത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി മുസ്‌ലിം ലീഗ് അധരവ്യായാമം നടത്തുന്നവരല്ലെന്നും, മറിച്ച് അത് പ്രവർത്തിച്ചു കാണിച്ചു കൊടുക്കുന്നവരാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ പത്ത് കൊല്ലം ഭരിച്ച ഇടതുപക്ഷം സംസ്ഥാനത്ത് യാതൊരു വികസനവും കൊണ്ടുവന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിന്റെ വികസനത്തിന് എൽഡിഎഫ് ഉണ്ടാക്കിയ ബ്ലോക്കുകൾ യുഡിഎഫ് സർക്കാർ റിപ്പയർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ വിദ്യാഭ്യാസത്തെക്കുറിച്ചും അവരുടെ മുന്നേറ്റത്തെക്കുറിച്ചും വലിയ ചർച്ചകൾ നടക്കുന്ന കാലമാണിത്. സമൂഹത്തിന്റെ മുൻനിരയിലേക്ക് സ്ത്രീകളെ എത്തിക്കുന്നതിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് വെറുതെ വാചകമടിച്ച് കാലം കഴിച്ചിട്ടില്ല, കുഞ്ഞാലികുട്ടി പറഞ്ഞു. വിദ്യാഭ്യാസ രംഗത്തടക്കം അവർക്ക് വേണ്ടി പ്രവർത്തിച്ചവരാണ് തങ്ങൾ. ഇന്ന് ആൺകുട്ടികളെന്നോ പെൺകുട്ടികളെന്നോ വ്യത്യാസമില്ലാതെ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അത് പരിശോധിച്ചാൽ എല്ലാവർക്കും കാണാൻ സാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കഴിഞ്ഞ പത്ത് വർഷം ഭരിച്ച ഇടതുപക്ഷ സർക്കാർ വികസന കാര്യങ്ങളിൽ പൂർണ പരാജയമായിരുന്നു. സംസ്ഥാനത്ത് മഷിയിട്ട് നോക്കിയാൽ പോലും ഈ കാലയളവിൽ വികസനം കാണാൻ കഴിയില്ല. എൽഡിഎഫ് ഉണ്ടാക്കിയ ഈ ബ്ലോക്കുകൾ മാറ്റി കേരളത്തിന്റെ വികസനം യുഡിഎഫ് റിപ്പയർ ചെയ്യും. മുൻകാലങ്ങളിലെ യുഡിഎഫ് സർക്കാരുകൾ ഓരോ രംഗത്തും കൊണ്ടുവന്ന വലിയ ഭരണപരിഷ്കാരങ്ങൾ പോലെ ഇനിയും വലിയ മാറ്റങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്. പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ട് വികസനം സാധ്യമാക്കാനും പുതിയ തൊഴിലാവസരങ്ങൾ സൃഷ്ടിക്കാനും ഭരണ പരിഷ്കാരങ്ങൾ കൊണ്ടുവരാനും കഴിയണം. പത്തു വർഷം പോരാടി നേടിയ ഈ വലിയ വിജയത്തിന് പിന്നിൽ ജനങ്ങൾ സഹിച്ച ത്യാഗമുണ്ടെന്നും അതിന് തീർച്ചയായും ഫലമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയ ദേശീയ പാർട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎം ഇപ്പോൾ ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു!’ എന്ന് പറയുന്ന അവസ്ഥയിലാണുള്ളത്. കോൺഗ്രസിന്റെയോ ഡിഎംകെയുടെയോ കഴിവ് കൊണ്ടാണ് അവർക്ക് ഇന്ന് കാണുന്ന കുറച്ചാളുകളെയെങ്കിലും ലഭിച്ചത്. എന്നാൽ മുസ്‌ലിം ലീഗിനെ സംബന്ധിച്ചിടത്തോളം കേരളത്തിലും തമിഴ്നാട്ടിലുമടക്കം തങ്ങളുടെ സ്വന്തം കരുത്തിലാണ് അവർ അസംബ്ലിയിലും പാർലമെന്റിലും റെക്കോർഡ് സീറ്റുകളോടെ ഇരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പാണക്കാട് തങ്ങൾ കാത്തുസൂക്ഷിക്കുന്ന പാരമ്പര്യവും സംഘടനാ ശക്തിയുമാണ് ലീഗിന്റെ കരുത്ത്. ലീഗിന് പകരമായി വന്ന എല്ലാ സംഘടനകളും നശിച്ചുപോയെന്നും അദ്ദേഹം ഓർമിപ്പിച്ചു.






