തിരുവനന്തപുരം: എൽഡിഎഫിലെ സിപിഐ–സിപിഎം ഭിന്നത പുതിയ തലത്തിലേക്ക്. സിപിഐക്കെതിരെ പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സിഎൻ മോഹനൻ. ഇതിനുപിന്നാലെ സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ് നേതാവ് കെപിഎ മജീദും രംഗത്തെത്തി.
സിപിഐയുടെ നിലപാടുകളെയും സമീപനങ്ങളെയും വിമർശിച്ചാണ് സിഎൻ മോഹനന്റെ ലേഖനം ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചത്. എൽഡിഎഫിലെ പ്രധാന ഘടകകക്ഷികളായ സിപിഎമ്മും സിപിഐയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി ചർച്ചയാകുന്നതിനിടെയാണ് വിമർശനം.
”പ്രതിപക്ഷ ഉപനേതൃപദവിയെ കുറിച്ച് സി.പി.ഐ മിണ്ടരുതെന്നും സി.പി.എമ്മിൽ നിന്ന് ആരാവണമെന്ന് ഞാൻ തീരുമാനിച്ച് കത്തുകൊടുക്കുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരിക്കുന്നു. സി.പി.എം ഇടതു മുന്നണിയിലെ വല്ല്യേട്ടൻ ചമയുന്നു എന്ന ആരോപണത്തിൽ നിന്ന് എല്ലാം തമ്പ്രാൻ കൽപിക്കുമെന്ന നിലയിലെത്തി. മേൽമുണ്ട് കക്ഷത്തിൽ വെച്ച് തിരുമുമ്പിൽ കുനിഞ്ഞ് നിന്ന് രാജകൽപന അനുസരിക്കാൻ മാത്രം അടിമകളാണ് സി.പി.ഐക്കാരെന്ന് സി.പി.എമ്മുകാരൊഴികെ കേരള രാഷ്ട്രീയത്തെകുറിച്ച് സാമാന്യ ബോധമുള്ള ആരും പറയില്ല”; കെ.പി.എ മജീദിന്റെ കുറിപ്പിൽ പറയുന്നു.
”തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾക്കപ്പുറം ആധുനിക കേരള ചരിത്രത്തിൽ സി.പി.ഐക്ക് തനതായൊരു വ്യക്തിത്വമുണ്ടെന്നത് വസ്തുതയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന ശേഷം സി.പി.എം ഇല്ലാതെ സി.പി.എം തുടർച്ചയായി മുഖ്യമന്ത്രി പദവും തുടർ ഭരണവുമെല്ലാമായി പതിറ്റാണ്ടോളം അന്തസോടെ നിന്നിരുന്നു. സി.പി.എമ്മിന്റെ വലയിൽ അകപ്പെട്ടതോടെയാണ് സി.പി.ഐ വരാന്തയിൽ തള്ളപ്പെട്ടത്. എൽ.ഡി.എഫ് ചെയർമാൻ കൺവീനർ സ്ഥാനങ്ങളും സി.പി.എമ്മിനാണ്. ഭരണത്തിലുള്ളപ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും ഈ ഉടമ അടിമ വ്യവസ്ഥക്ക് വലിയ മാറ്റമൊന്നുമില്ല”; അദ്ദേഹം കുറിച്ചു.
”കഴിഞ്ഞ പിണറായി സർക്കാറിന്റെ കാലത്ത് സി.പി.ഐയുടെ വാക്കിനെക്കാൾ സി.പി.എം കീറച്ചാക്കിനായിരുന്നു വിലകണ്ടിരുന്നതെന്ന് എല്ലാവർക്കും അറിയാം. പിണറായിയും ശിവൻകുട്ടിയും പി.എം ശ്രീയിൽ ഒപ്പിട്ടപ്പോൾ യു.ഡി.എഫിന്റെ അതേ ശബ്ദത്തിൽ സി.പി.ഐ മുന്നണിയോഗത്തിലും പുറത്തുമെല്ലാം അരുതേയെന്ന് ഉറക്കെ പറഞ്ഞിരുന്നു. പി.എം ശ്രീ കരാരിൽ ഒപ്പിച്ച അതേ പിണറായി ആ കരാറിൽ നിന്ന് പിൻവാങ്ങാൻ കഴിയാത്ത യു.ഡി.എഫ് സർക്കാറിനെതിരെ പറയാൻ എന്തെങ്കിലും അർഹതയുണ്ടോ. വീടിന് തീകൊടുത്ത സി.പി.എം അതു കെടുത്താനെന്ന പേരിൽ പെട്രോൾ ഒഴിക്കുന്നതാണ് പി.എം ശ്രീ വിഷയത്തിൽ തുടരുന്നു വിരോധാഭാസം.
”മുസ്ലിം ലീഗും സി.പി.ഐയും കോൺഗ്രസ്സും ഒന്നിച്ചു ഭരിച്ച അച്യുതമേനോൻ സർക്കാറിന്റെ കാലമാണ് കേരള വളർച്ചയുടെ അടിത്തറദൃഢപ്പെടുത്തിയത്. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ വിശ്വാസത്തര കേരളമോഡൽ രൂപപ്പെട്ടതു പോലും അക്കാലമാണ്. ഈ യാഥാർത്ഥ്യത്തിനു നേരെ കണ്ണടക്കുന്ന ഒരേയൊരു പാർട്ടിയേയൊള്ളൂ; സി.പി.എം. 1969 നവംബർ 1 മുതൽ 1977 മാർച്ച് 25 വരെ മുഖ്യമന്ത്രിയായിരുന്ന സി.അച്യുത മേനോനാണ് കേരളത്തിൽ ഭൂപരിഷ്‌കരണം യാഥാർത്ഥ്യമാക്കിയത്. കുടിയാൻമാർക്ക് ഭൂമിയുടെ അവകാശം നൽകിയ, കേരളത്തിന്റെ സാമൂഹിക ഘടന തന്നെ മാറ്റിമറിച്ച ആ വിപ്ലവകരമായ നിയമം നടപ്പാക്കിയത് സി.പി.ഐ നേതൃത്വം നൽകിയ സർക്കാരാണ്’; മുസ്ലീംലീഗ് ദേശീയ ഉപാധ്യക്ഷൻ കൂടിയായ കെ.പി.എ മജീദിന്റെ കുറിപ്പിൽ പറയുന്നു.
”പിണറായിയുടെ പത്താണ്ടിന്റെ വലതുപക്ഷ ഭരണത്തിൽ പലതും പൂവണിയാതെ പോയതിൽ ആ സർക്കാറിലെ സി.പി.ഐയുടെ സാനിധ്യം ഒരു കാരണമാണെന്നതു കൂടിയാണ് പ്രതിപക്ഷ നേതാവിന്റെ വാക്കും നോക്കും കടുത്തതാകാൻ കാരണം. സി.പി.ഐ മുന്നണി വിടണമെന്നോ യു.ഡി.എഫിൽ അംഗമാവണമെന്നോ ഉള്ള ചർച്ചകളൊക്കെ അവർ ഒരു നിലപാട് വ്യക്തമാക്കിയ ശേഷം മാത്രം ചർച്ച ചെയ്യേണ്ടതാണ്. എന്നാൽ, കോർപ്പറേറ്റ് പാർട്ടി ഓഫ് മാഫിയ എന്ന തലത്തിലേക്ക് ഗുണവും മണവുമെല്ലാം മാറിക്കഴിഞ്ഞ സി.പി.എം നയിക്കുന്ന മുന്നണിയിൽ, കേരള രാഷ്ട്രീയത്തിൽ ആളുകളുടെ എണ്ണത്തിനും സീറ്റുകൾക്കുമപ്പുറം സ്ഥാനം നേടിയ സി.പി.ഐക്ക് എന്തു പ്രസക്തിയെന്ന് ആശങ്ക പ്രകടിപ്പിക്കാതെങ്ങനെ”.
”ഏതെങ്കിലുമൊരു പാർട്ടിയോ വ്യക്തിയോ വരുന്നതും വരാതിരിക്കുന്നതും ഇപ്പോൾ യു.ഡി.എഫിന് ഭീഷണിയോ ആശങ്കയോ സൃഷ്ടിക്കുന്നില്ല. ഏകാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് മാറാത്ത പക്ഷം സി.പി.ഐക്ക് എൽ.ഡി.എഫിൽ തുടരുന്നത് ദുഷ്‌കരമാവും. കേരളത്തിലെ യഥാർത്ഥ ഇടതുപക്ഷം യു.ഡി.എഫാണെന്ന് നൂറുദിന വി.ഡി.എസ് ഭരണം വിളിച്ചുപറയുന്നുണ്ട്. എൽ.ഡി.എഫ് എന്ന ലേബലൊട്ടിച്ചതുകൊണ്ട് മാത്രം ഇടതുപക്ഷമാവില്ലെന്ന് സി.പി.ഐക്കെങ്കിലും മനസ്സിലാകാതാരിക്കില്ലല്ലോ’; അദ്ദേഹം കൂട്ടിച്ചേർത്തു.
ഇങ്ങനെ, സിപിഐ യുഡിഎഫിലേക്ക് എത്താൻ തയ്യാറായാൽ സ്വാഗതം ചെയ്യുമെന്ന നിലപാടാണ് മുസ്‌ലിം ലീഗ് നേതാവ് കെപിഎ മജീദ് വ്യക്തമാക്കിയത്. ഇതോടെ സിപിഐയെ ചൊല്ലിയുള്ള രാഷ്ട്രീയ ചർച്ചകൾ മുന്നണികൾക്കിടയിലും സജീവമായി.
സിപിഐയുടെ ചില നിലപാടുകൾക്കെതിരെ സിപിഎം നേതാക്കളിൽനിന്ന് വിമർശനം ഉയർന്നതിന് പിന്നാലെയാണ് ലീഗിന്റെ പ്രതികരണവും പുറത്തുവന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സിപിഐയും സിപിഎമ്മും തമ്മിലുള്ള ബന്ധം സംബന്ധിച്ച ചർച്ചകൾക്ക് പുതിയ മാനം നൽകുന്നതാണ് സംഭവവികാസങ്ങൾ.






