ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ 24 മണിക്കൂറിനകം ആശുപത്രിയിലേക്ക് മാറ്റാൻ പാക് സുപ്രീംകോടതി ഉത്തരവിട്ടു. ആരോഗ്യനിലയിൽ ആശങ്ക ഉയരുന്നതിനിടെ ഇമ്രാൻ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിന്റെയും കുടുംബത്തിന്റെയും ദീർഘകാല ആവശ്യത്തിനാണ് കോടതി ഉത്തരവിലൂടെ പരിഹാരമായത്.
അതേസമയം 73കാരനായ ഇമ്രാൻ ഖാൻ 2023 ഓഗസ്റ്റ് മുതൽ ജയിലിലാണ്. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടെങ്കിലും കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഇമ്രാനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ആരോപിക്കുന്നത്. സുപ്രീംകോടതി ഉത്തരവിനെ പിടിഐ സ്വാഗതം ചെയ്തു. എന്നാൽ ഈ ഉത്തരവ് നേരത്തെ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കണ്ണിനും ആരോഗ്യത്തിനും ഇത്രത്തോളം പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്ന് പിടിഐ വക്താവ് സുൽഫിക്കർ ബുഖാരി പ്രതികരിച്ചു. അതുപോലെ ഇമ്രാൻ ഖാന്റെ ആരോഗ്യനില മെച്ചപ്പെടുന്നതുവരെ ആശുപത്രിയിൽ തുടരാൻ അനുവദിക്കണമെന്നും ബുഖാരി ആവശ്യപ്പെട്ടു.
ഇമ്രാൻ ഖാന്റെ വക്താവ് നയീം ഹൈദർ പഞ്ജുതയുടെ വിവരമനുസരിച്ച്, 48 മണിക്കൂറിനുള്ളിൽ അദ്ദേഹത്തെ ഷൗക്കത്ത് ഖാനം ആശുപത്രിയിലേക്ക് മാറ്റാനും സെപ്റ്റംബർ 16 വരെ അവിടെ തുടരാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഇമ്രാൻ ഖാന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായ സാഹചര്യത്തിലാണ് കോടതി ഉത്തരവ്. കുടുംബാംഗങ്ങൾക്കും അഭിഭാഷകർക്കും ഡോക്ടർമാർക്കും അദ്ദേഹത്തെ കാണാൻ കഴിയുന്നില്ലെന്ന പരാതിയും ഉയർന്നിരുന്നു.
ഇമ്രാന്റെ മക്കളായ സുലൈമാൻ ഖാനും കാസിം ഖാനും ഈ മാസം ആദ്യം സിഎൻഎന്നിനോട് പറഞ്ഞത്, കഴിഞ്ഞ ഏഴ് മാസമായി കുടുംബത്തിനും ഡോക്ടർമാർക്കും അഭിഭാഷകർക്കും അദ്ദേഹത്തെ കാണാൻ അനുമതി ലഭിച്ചിട്ടില്ലെന്നാണ്. അതുപോലെ മുൻ പാക് പ്രസിഡന്റ് ആരിഫ് അൽവിയും ചൊവ്വാഴ്ച ഇമ്രാൻ ഖാന്റെ മെഡിക്കൽ റിപ്പോർട്ടുകൾ ആശങ്കപ്പെടുത്തുന്നതാണെന്ന് പ്രതികരിച്ചു. വിദഗ്ധരുമായി റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമിതമായ ഉത്കണ്ഠയും സമ്മർദവും, ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ, ഉയർന്ന രക്തസമ്മർദം എന്നിവയാണ് അൽവി പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
ഇമ്രാൻ ഖാന്റെ ഹൃദയമിടിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ പരിശോധന ആവശ്യമാണെന്നും 24 മണിക്കൂർ ഹോൾട്ടർ മോണിറ്ററിങ് നടത്തണമെന്നും അൽവി ആവശ്യപ്പെട്ടു. ഏകാന്ത തടങ്കൽ അദ്ദേഹത്തിന്റെ ശരീരത്തെ ശാരീരികമായി ബാധിക്കുന്നുണ്ടെന്നും അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ആരോഗ്യനിലയിൽ തിരിച്ചെടുക്കാനാകാത്ത തരത്തിലുള്ള സങ്കീർണതകൾ ഉണ്ടാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്വതന്ത്ര ഡോക്ടർമാരുടെ പാനലിന്റെ മേൽനോട്ടത്തിൽ ഇമ്രാനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റണമെന്നും അൽവി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
2022ൽ അവിശ്വാസ പ്രമേയത്തിലൂടെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്തായതിന് പിന്നാലെയാണ് ഇമ്രാൻ ഖാനെതിരായ നിയമപ്രശ്നങ്ങൾ രൂക്ഷമായത്. സർക്കാർ സമ്മാനങ്ങളുമായി ബന്ധപ്പെട്ട കേസും നിയമവിരുദ്ധ വിവാഹവുമായി ബന്ധപ്പെട്ട കേസും ഉൾപ്പെടെ നിരവധി കേസുകളാണ് അദ്ദേഹത്തിനെതിരെ നിലനിൽക്കുന്നത്. ചില ശിക്ഷകൾ പിന്നീട് സസ്‌പെൻഡ് ചെയ്യുകയോ, റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. മറ്റ് കേസുകളിൽ അപ്പീലുകൾ തുടരുകയാണ്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഇമ്രാൻ ഖാന്റെ നിലപാട്.
2018ൽ അധികാരത്തിലെത്തിയ പിടിഐക്ക് ഇപ്പോഴും രാജ്യത്ത് വലിയ ജനപിന്തുണയുണ്ട്. എന്നാൽ 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് നഷ്ടപ്പെട്ടതോടെ പിടിഐ സ്ഥാനാർഥികൾ സ്വതന്ത്രരായാണ് മത്സരിച്ചത്.






