തിരുവനന്തപുരം: കെ.സി വേണുഗോപാലിനെ ഇനി ഒന്നും ചെയ്യാൻ ബാക്കിയില്ലെന്ന് എം.കെ രാഘവൻ എംപി. കെ.സിക്കെതിരായ അക്രമണം പാർട്ടി അന്വേഷിക്കണം. ചെയ്തവർക്ക് ആത്മസുഖം ഉണ്ടാകട്ടെ. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ ഉണ്ടായ തർക്കങ്ങളിലും കെ.സി വേണുഗോപാലിനെതിരെ ഉയർന്ന ആസൂത്രിത പ്രചാരണങ്ങളിലും പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് എം.കെ. രാഘവന്റെ പ്രതികരണം. കെ.സി വേണുഗോപാലിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ നടന്ന പ്രചാരണങ്ങൾ പാർട്ടി ഗൗരവമായി അന്വേഷിക്കണമെന്ന് എം.കെ. രാഘവൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾ കഴിഞ്ഞ അധ്യായമാണെന്നും അത് ഇനി റീ-ഓപ്പൺ ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡ് എടുത്ത തീരുമാനം അന്തിമമാണ്, പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്നുള്ള പരിഭവങ്ങൾ ലീഡർഷിപ്പ് ഇരുന്ന് ചർച്ച ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ എന്ന് രാഘവൻ പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിലും മന്ത്രിസഭയിൽ തങ്ങളുടെ അപ്രമാദിത്വം ഉറപ്പാക്കാനുള്ള നീക്കത്തിലാണ് കെ.സി വേണുഗോപാൽ. തന്റെ പക്ഷത്തുനിന്നും ആറ് മന്ത്രിമാരെയെങ്കിലും ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണ്















































