തിരുവനന്തപുരം: വയനാട് ടൗൺ ഷിപ്പിലെ വീട്ടിൽപോയി വിള്ളലുണ്ടായെന്ന് ആരോപിക്കപ്പെട്ട ഭാഗം സ്വന്തംനിലയ്ക്ക് പരിശോധിച്ചതിൽ വിശദീകരണവുമായി റവന്യൂമന്ത്രി കെ. രാജൻ. അപകടകരമായ വിധത്തിലുള്ള പ്രചരണം നടക്കുന്ന സമയത്ത് വിഷയത്തിൽ പ്രതികരിക്കണമെന്ന് മാധ്യമങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിശദാംശങ്ങൾ നേരിട്ടറിയാതെ ലഭ്യമായ വിവരങ്ങൾവെച്ച് പ്രതികരിക്കുന്നത് ശരിയല്ല എന്നുള്ളതുകൊണ്ടാണ് വയനാട് ടൗൺഷിപ്പിലേക്ക് പോയതെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. താപനിലയിലുണ്ടാകുന്ന വ്യത്യാസംമൂലം നിർമാണവേളയിലുണ്ടാകാവുന്ന ഷ്രിങ്കേജ് ആണ് അവിടെയുണ്ടായതെന്നാണ് ബന്ധപ്പെട്ട എൻജിനീയർമാർ അറിയിച്ചത്. ക്രാക്ക് എന്ന വാക്ക് ഉപയോഗിക്കുമ്പോൾ ആളുകൾ മനസ്സിലാക്കുന്നത് അത് സ്ട്രക്ചറൽ ക്രാക്ക് എന്നാണ്.
എന്നാൽ, അത് അത്തരത്തിലുള്ളതല്ല എന്ന് അന്ന് അവിടെ ചെന്ന് പരിശോധിച്ചപ്പോൾ എൻജിനീയർമാർ ഉറപ്പുനൽകുകയും വീടിന്റെ ഉറപ്പിനെ ബാധിക്കില്ലെന്ന് പറയുകയും ചെയ്തു. ആ ഘട്ടത്തിലാണ് വീടിനുള്ളിലേക്ക് പോയത്. അവിടെ വീടിനുള്ളിൽ പെൻസിലുകൊണ്ട് അടയാളപ്പെടുത്തിയതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ പെൻസിൽ കൊണ്ട് തന്നെ അടയാളപ്പെടുത്തിയത് ആണോ എന്ന് ഉറപ്പുവരുത്താൻ വേണ്ടിയാണ് നോക്കിയത്, രാജൻ പറഞ്ഞു. മഴയിൽ ചോർന്നൊലിച്ചതായിരുന്നില്ല അതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വാട്ടർ പോണ്ടിങ് ടെസ്റ്റിന്റെ ഭാഗമായി 24 മണിക്കൂർ വെള്ളം നിറച്ച് നടത്തിയ ടെസ്റ്റിന്റെ ഭാഗമായുണ്ടായതാണ് അത്. കെട്ടിടം പൂർത്തീകരിച്ചാൽ നേരിട്ട് കൈമാറുകയല്ല ചെയ്യുന്നത്. കെട്ടിടത്തിന്റെ കരാർ കമ്പനിയുടെ എൻജിനീയർമാർ പരിശോധന നടത്തും.
ശേഷം ഇവരും കിഫ്‌കോണിന്റെ എൻജിനീയർമാരും ചേർന്ന് സംയുക്ത പരിശോധന നടത്തും. തുടർന്ന് കരാർ കമ്പനിയുടെ എൻജിനീയർമാരും കിഫ്‌കോണിന്റെ എൻജിനീയർമാരും വീട് ആർക്കാണോ ലഭിച്ചിട്ടുള്ളത് അവരെയും ചേർത്ത് അവിടെ പരിശോധന നടത്തും. വീട് കൈമാറിക്കഴിഞ്ഞാണ് പ്രശ്‌നമുണ്ടാകുന്നതെങ്കിൽ അഞ്ചുവർഷത്തേക്ക് സിവിൽ വർക്കിൽ കരാറുകമ്പനി ഡിഫക്ട് ലയബിലിറ്റി പ്രകാരം അഞ്ചുവർഷം വാറന്റി നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ചൂരൽമലക്കാർക്ക് താൻ മന്ത്രിയല്ലെന്നും വീട്ടുകാരനായിട്ടുള്ള ആളാണെന്നും രാജൻ പറഞ്ഞു. എന്റെ വീട്ടുകാർക്ക് അങ്ങനെ ഒരു വീട് ഏൽപിക്കുമ്പോൾ വിള്ളലുണ്ട് എന്ന ചെറിയ ആശങ്ക പോലും നിലനിൽക്കാൻ പാടില്ലെന്ന് തനിക്കുണ്ടായിരുന്നു. താൻ മേശപ്പുറത്ത് കയറിയത് തെറ്റാണെന്ന് പറയുന്നവരോട്, എന്റെ നാടിന്റെ അഭിമാനം കാക്കാൻ ഇതിനേക്കാൾ പൊക്കത്തിലും കയറും എന്നാണ് പറയാനുള്ളതെന്നും മന്ത്രി പറഞ്ഞു.
ദന്തഗോപുരങ്ങളിലിരുന്ന് നിയന്ത്രിക്കുന്ന രീതി നേരത്തെയും ഞങ്ങൾക്കില്ല. വിള്ളലുണ്ടെന്ന ആരോപണമുയർന്ന വീടിന്റെ ഉടമയായ നൗഫലിനെ സാമൂഹികമാധ്യമങ്ങളിലൂടെയോ അല്ലാതെയോ ആക്രമിക്കുന്ന ഒരു പണിക്കും ആരും മുതിരരുത്. നൗഫൽ ദുരന്തബാധിതനായ മനുഷ്യനാണ്. അയാൾ വികാരപരമായി എന്തെങ്കിലും പറഞ്ഞു എന്ന് കരുതി അദ്ദേഹത്തെ ആക്രമിക്കുന്ന ഒരുപണിയും ചെയ്യരുത്. ‘കൂലിപ്പണിക്കാരൻ രാജൻ, തൃശ്ശൂരിൽനിന്നൊരു പണിക്കാരനെ കിട്ടി വാർക്കപ്പണിക്ക്’ എന്നൊക്കെ കേൾക്കേണ്ടിവന്നു. കൂലിപ്പണിക്കാരൻ രാജൻ എന്ന് കേൾക്കേണ്ടിവരുമ്പോൾ ആത്മാഭിമാനം വർധിക്കുന്നതല്ലാതെ ഒരു തരി പോലും അത് കുറഞ്ഞിട്ടില്ല. മന്ത്രിയായി അഞ്ചുവർഷം കഴിഞ്ഞ് പാർട്ടി ഓഫീസിലേക്ക് കയറിവരുമ്പോൾ മുതലാളി രാജൻ എന്ന് കേട്ടില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.













































