ഡെറാഡൂൺ: എട്ട് മാസം ഗർഭിണിയായ ഭാര്യയെ ക്രൂരമായി മർദിച്ചതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ഭർത്താവിനെ ഉത്തരാഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഡെറാഡൂണിനടുത്തുള്ള വികാസ് നഗറിൽ താമസിക്കുന്ന സീമ ഡൂൺ എന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി മരിച്ച കുഞ്ഞിനെ പുറത്തെടുത്തതായി പോലീസ് പറഞ്ഞു.
ഏഴ് വർഷങ്ങൾക്ക് മുമ്പാണ് സീമയും ബബ്ലുവും വിവാഹിതരായത്. ഹരിയാനയിലെ പാണിപ്പത്ത് സ്വദേശിയായ ബബ്ലു വികാസ് നഗരിലാണ് താമസിച്ചിരുന്നത്. ദമ്പതികൾക്ക് ഇതിനകം രണ്ട് പെൺമക്കളുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച സീമയും ബബ്ലൂവും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ ഭർത്താവ് ഭാര്യയെ വയറ്റിൽ ചവിട്ടുകയും ഇടിക്കുകയും മരക്ക്ഷണം കൊണ്ട് അടിക്കുകയും ചെയ്തു. ഈ സമയം ഇരയുടെ പിതാവ് ഷേർ സിംഗ് മകളെ കാണാൻ എത്തിയെങ്കിലും പ്രതികൾ വീട്ടിൽ പ്രവേശിക്കുന്നത് വിലക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സിംഗ് പോലീസിനെ അറിയിച്ചതനുസരിച്ച്, ഒരു സംഘം സ്ഥലത്തെത്തി പ്രതിയെയും ഇരയെയും സഹസ്പൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
എന്നാൽ സീമയുടെ നില ഗുരുതരമായതിനാൽ ആദ്യം സഹസ്പൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് ഡൂൺ ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെയെത്തിയപ്പോൾ ഡോക്ടർമാർ ഗർഭസ്ഥ ശിശുവിന്റെ മരണം സ്ഥിരീകരിച്ചു. സീമയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) വകുപ്പുകൾ പ്രകാരം ബബ്ലുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സഹസ്പൂർ സബ് ഇൻസ്പെക്ടർ നീരജ് ത്യാഗി പറഞ്ഞു.
അതേസമയം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിയമവിരുദ്ധമായി ലിംഗനിർണയ പരിശോധനയ്ക്കായി ബബ്ലു സീമയെ പാനിപ്പത്തിലേക്ക് നിർബന്ധിച്ച് കൊണ്ടുപോയി എന്ന് ഇരയുടെ കുടുംബം ആരോപിച്ചു. ഗർഭസ്ഥ ശിശു പെൺകുട്ടിയാണെന്ന് അറിഞ്ഞപ്പോൾ പ്രതി അക്രമാസക്തനായി എന്ന് അവർ അവകാശപ്പെട്ടു, എന്നാൽ പോലീസ് ആരോപണം സ്ഥിരീകരിച്ചിട്ടില്ല. ഭൂമി ഇടപാടാണ് തർക്കത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി സഹസ്പൂർ എസ്എച്ച്ഒ പ്രദീപ് റാവത്ത് പിടിഐയോട് പറഞ്ഞു. ഭാര്യയുടെ പേരിൽ ഒരു പ്ലോട്ട് വാങ്ങിയെന്നും അത് മാതാപിതാക്കൾക്ക് നൽകാനായി തന്റെ അറിവില്ലാതെ വിറ്റുവെന്നും പ്രതി അവകാശപ്പെട്ടു- എസ്എച്ച്ഒ പറഞ്ഞു.

















































